മസ്കത്ത്: ഒമാനിൽ ഞായറാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 1,014 പേർക്ക്. ഫെബ്രുവരി അവസാന വാരം ഒമാനിൽ ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് ഇത്രയധികം പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലം സ്വദേശിയടക്കം ഏഴുപേരാണ് ഇന്നലെ മരിച്ചത്. ഇതോടെ മരണ സംഖ്യ 49 ആയി. മരിച്ചവരിൽ 28 പേർ പ്രവാസികളും 21 പേർ സ്വദേശികളുമാണ്. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
പുതിയ രോഗികളിൽ 643 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 11,437 ആയി. 1,014ൽ 802 രോഗികളും മസ്കത്ത് ഗവർണറേറ്റിൽ നിന്നാണ്. മസ്കത്തിൽ സീബ് വിലായത്തിൽ രോഗബാധിതരുടെ എണ്ണം കുതിക്കുകയാണ്. 330 പേരിലാണ് ഞായറാഴ്ച ഇവിടെ കോവിഡ് ബാധ കണ്ടെത്തിയത്. ബോഷറാണ് തൊട്ടുപിന്നിൽ. നാലുപേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 2,400 ആയി. 8,990പേരാണ് നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്.
അഞ്ചൽ ഇടമുളയ്ക്കൽ കൈപ്പള്ളി വിജയ മന്ദിരത്തിൽ വി. വിജയനാഥ് (68) ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. പത്ത് ദിവസത്തിലധികമായി റോയൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മസ്കത്തിൽ വാദികബീറിൽ താമസിക്കുന്ന മകനെയും കുടുംബത്തെയും സന്ദർശിക്കാൻ ഭാര്യക്ക് ഒപ്പം സന്ദർശക വിസയിൽ എത്തിയതാണ് വിജയനാഥ്. മകനടക്കം കുടുംബാംഗങ്ങൾ കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് വീട്ടിൽ ക്വാറൻറീനിൽ കഴിയുകയാണ്. കോവിഡ് ബാധിച്ച് ഇതുവരെ മൂന്ന് മലയാളികളാണ് ഒമാനിൽ മരിച്ചത്. നേരത്തെ കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രൻ നായർ, എറണാകുളം തോപ്പുംപടി സ്വദേശി വിപിൻ സേവ്യർ എന്നിവരാണ് മരിച്ചത്.
തെക്ക്, വടക്ക് ബാത്തിന ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണവും ഉയരുകയാണ്. ഉയരുന്ന രോഗബാധ കണക്കിലെടുത്ത് രണ്ട് ഗവർണറേറ്റുകളിലും ലോക്ഡൗൺ ഏർപ്പെടുത്തിയതായ റിപ്പോർട്ടുകൾ ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻറർ (ജി.സി) നിഷേധിച്ചു. ആരോഗ്യ മന്ത്രാലയത്തിെൻറ ശിപാർശയുടെ അടിസ്ഥാനത്തിൽ സുപ്രീം കമ്മിറ്റിയാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുകയെന്ന് ജി.സി അറിയിച്ചു. ഇതുവരെ മരണപ്പെട്ടതിൽ 35 പേരും മസ്കത്ത് ഗവർണറേറ്റിൽ ചികിത്സയിലിരുന്നവരാണ്. തെക്കൻ ബാത്തിനയിൽ ചികിത്സയിലിരുന്ന ആറു പേർ മരണപ്പെട്ടവരിൽ ഉൾപ്പെടും. തെക്കൻ ശർഖിയയിൽ രണ്ടു പേരും വടക്കൻ ബാത്തിന, ദാഖിലിയ, ദോഫാർ മേഖലകളിൽ ഒാരോരുത്തരും മരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.