മസ്കത്ത്: ഒമാനിൽ പെരുന്നാൾ നമസ്കാരം, ഇൗദ് ഹബ്ത, കൂട്ടം ചേരൽ തുടങ്ങി പെരുന്നാളുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും സുപ്രീം കമ്മിറ്റി നിരോധിച്ചു. താമസ സ്ഥലത്തിന് പുറത്തിറങ്ങുന്നവർ മുഖാവരണം ധരിക്കൽ നിർബന്ധമാക്കി. കോവിഡ് പ്രതിരോധ നടപടികൾ കൈകൊള്ളുന്നതിനുള്ള സുപ്രീം കമ്മിറ്റിയുെട തിങ്കളാഴ്ച നടന്ന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പൊതുസ്ഥലങ്ങൾക്ക് പുറമെ സർക്കാർ-സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങൾ, അനുവദനീയമായ വാണിജ്യ-വ്യവസായ പ്രവർത്തനങ്ങൾ, പൊതുഗതാഗതം എന്നിവിടങ്ങളിലെല്ലാം നിർബന്ധമായും മുഖാവരണം ധരിക്കണം.
ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. സുപ്രീം കമ്മിറ്റിയുടെ നിർദേശങ്ങൾ വ്യക്തികളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ചുമതല റോയൽ ഒമാൻ പൊലീസിന് നൽകിയിട്ടുണ്ട്. ആർ.ഒ.പി നിരീക്ഷണത്തിൽ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തും. ആവശ്യമെങ്കിൽ തടങ്കലിൽ വെക്കാനും അധികാരമുണ്ടാകുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
ആവശ്യമായ പ്രതിരോധ-മുൻകരുതൽ നടപടികൾ പാലിച്ച് കൂടുതൽ വ്യവസായ, വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പുനരാരംഭിക്കുന്ന മേഖലകളുടെ പട്ടിക ബന്ധപ്പെട്ട അധികൃതർ വൈകാതെ പ്രഖ്യാപിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.