മസ്കത്ത്: പിക്അപ്പ് ട്രക്കുകൾ വാങ്ങാൻ വിദേശികൾക്ക് ഒമാൻ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. വിദേശികൾ അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുന്നതും ചരക്ക് ഗതാഗതം നടത്തുന്നതും തടയാനാണിത്. അടുത്തിടെ വിദേശികൾ വാങ്ങിയ ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ അധികൃതർ നിരസിച്ചിരുന്നു. എന്നാൽ, തങ്ങൾ നിക്ഷേപകരാണെന്നും സ്ഥാപനത്തിലെ തൊഴിലാളികളെ കൊണ്ടുപോകാനും ചരക്ക് ഗതാഗതത്തിനും നിയമപരമായി അനുവാദമുണ്ടെന്ന രേഖകൾ ഹാജരാക്കുന്നവർക്ക് ഇൗ നിരോധം ബാധകമല്ല. നിയമപരമായി അധികാരമുള്ള തൊഴിലുള്ളവർക്ക് മാത്രമാണ് പിക്അപ് ട്രക്കുകൾക്ക് രജിസ്ട്രേഷൻ അനുവദിക്കുകയെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
താഹോയ്, ജി.എം.സി, റാം എന്നീ വാഹനങ്ങൾ ഗതാഗത ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്തവർക്കും രജിസ്ട്രേഷൻ ലഭിക്കും. പ്രൈവറ്റ് ലൈറ്റ് വാഹനമോടിക്കാനുള്ള ലൈസൻസ് ഉള്ളവർ ഇവ ഒാടിക്കരുത്. മാനേജർ, ടെക്നീഷ്യൻ, എൻജിനീയർ തസ്തികകളിലുള്ളവർക്കും പിക്അപ് വാഹനങ്ങളുടെ ഉടമാവകാശം ലഭിക്കും. പുതുതായി പിക്അപ് വാങ്ങാൻ ആഗ്രഹിക്കുന്ന വിദേശികൾ റോയൽ ഒമാൻ പൊലീസുമായി ബന്ധപ്പെട്ട് നിയമ സാധുത ഉറപ്പുവരുത്തണമെന്നും അധികൃതർ പറയുന്നു. പിക്അപ് വാങ്ങാനെത്തുന്ന വിദേശികളോട് ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷന് നിയന്ത്രണമുണ്ടെന്ന കാര്യം സെയിൽസ്മാന്മാർ അറിയിക്കുന്നുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് വിദേശികൾ അനധികൃത ഗതാഗതത്തിൽ ഏർപ്പെടുന്നതായും നിയമങ്ങൾ ലംഘിക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഏഴു സീറ്റിൽ കൂടുതലുള്ള എം.പി.വി അടക്കം വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇത്തരം നിരവധി വാഹനങ്ങൾ അധികൃതർ പിടിക്കുകയും പിഴ അടക്കമുള്ള ശിക്ഷകൾ നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.