മസ്കത്ത്: സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ജെറ്റ് എയർവേസ് തങ്ങളുടെ വിമാനങ്ങൾ ഒമാൻ എയറിന് ലീസിന് നൽകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മൂന്ന് എയർബസ് എ 330 വിമാനങ്ങൾ, ചില ബോയിങ് 737 വിമാനങ്ങളും വെറ്റ് ലീസിന് നൽകുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവരുകയാണെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
വിമാന ജീവനക്കാർ സഹിതം പാട്ടത്തിന് നൽകുന്ന രീതിയാണ് വെറ്റ് ലീസ് എന്ന് അറിയപ്പെടുന്നത്. അറ്റകുറ്റപ്പണിയും ഇൻഷുറൻസ് ബാധ്യതയുമെല്ലാം വിമാനത്തിെൻറ യഥാർഥ ഉടമസ്ഥർക്കായിരിക്കും. പാട്ടത്തിന് എടുക്കുന്ന കമ്പനി പറക്കുന്ന ഒാരോ മണിക്കൂർ അടിസ്ഥാനമാക്കിയാകും തുക നൽകുക. ചെലവു കുറച്ച് അധിക വരുമാനം കണ്ടെത്തുന്നതിെൻറ ഭാഗമായാണ് പുതിയ നീക്കം. ഉയർന്ന ഇന്ധന ചെലവും രൂപയുടെ മൂല്യത്തിലെ ഇടിവും കുറഞ്ഞ നിരക്കുകളുമാണ് കമ്പനിയുടെ വരുമാനത്തെ ബാധിച്ചത്. ദീർഘദൂര സർവിസിന് അനുയോജ്യമായ ബോയിങ് 777-300 ഇ.ആർ വിമാനം ജെറ്റ് നേരത്തേ തുർക്കിഷ് എയർലൈൻസിന് പാട്ടത്തിന് നൽകിയതായും റിപ്പോർട്ട് പറയുന്നു. ഏഴ് എ.ടി.ആർ വിമാനങ്ങൾ ഇന്ത്യയിലെ ആഭ്യന്തര വിമാന സർവിസ് കമ്പനിയായ ട്രൂ ജെറ്റിന് പാട്ടത്തിന് കൈമാറുന്നത് സംബന്ധിച്ച ചർച്ചകളും നടക്കുന്നുണ്ട്.
ഒമാൻ എയറുമായുള്ള ഇടപാട് നടക്കുന്ന പക്ഷം ജെറ്റ് എയർവേസിന് പ്രതിമാസം ഒരു വിമാനത്തിന് ഒരു ദശലക്ഷം ഡോളർ എന്ന തോതിൽ ലഭിക്കാനിടയുണ്ടെന്ന് വ്യോമയാന രംഗത്തെ വിദഗ്ധരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നു. ഒമാൻ എയർ തങ്ങളുടെ സർവിസുകൾ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് വികസിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവരുകയാണ്. പുതിയ വിമാനങ്ങൾ ഒമാൻ എയർ നിരയിൽ എത്തുന്നത് വഴി വരാനിരിക്കുന്ന അവധിക്കാലത്തടക്കം കൂടുതൽ സർവിസുകൾ നടത്താൻ ഒമാൻ എയറിന് സാധിക്കും. അതേസമയം, വിമാനങ്ങൾ ലീസിന് നൽകാൻ പോകുന്നതായ വാർത്തകൾ തികച്ചും വാസ്തവ വിരുദ്ധമാണെന്ന് ജെറ്റ് എയർവേസ് പ്രതികരിച്ചിട്ടുണ്ട്. കേട്ടുകേൾവിയുടെയും ഉൗഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ് ഇത്തരം വാർത്തകളെന്ന് ജെറ്റ് എയർവേസ് വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.