മസ്കത്ത്: രാജ്യത്തിന്റെ സമുദ്ര മേഖലയിൽനിന്ന് ചെറിയ നെയ്മീൻ (അയക്കൂറ) പിടിക്കുന്നതിനുള്ള വിലക്ക് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിലായി. രണ്ടുമാസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഏറെ ജനപ്രിയമായ മീനിന്റെ പ്രജനന കാലം പരിഗണിച്ചാണ് അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചത്. 65സെന്റിമീറ്ററിൽ കുറഞ്ഞ വലുപ്പമുള്ള മീനുകൾ പിടിക്കുന്നതിനാണ് വിലക്കുള്ളത്.
നിശ്ചിത വലുപ്പത്തിലും കുറഞ്ഞ മീനുകൾ വലയിൽ പെട്ടാൽ അതിവേഗം കടലിൽ തിരിച്ചിടണമെന്നും അധികൃതർ മത്സ്യത്തൊഴിലാളികളോട് നിർദേശിച്ചു. ഈ ഇനത്തിൽ ഉൾപ്പെട്ട നെയ്മീൻ സൂക്ഷിച്ചുവെക്കുന്നതും വിൽപന നടത്തുന്നതുമെല്ലാം നിരോധനത്തിൽപ്പെടും. വിലക്ക് ലംഘിക്കുന്നവർ നിയമ നടപടി നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷവും ഇതേ കാലയളവിൽ ഗൾഫ് രാജ്യങ്ങൾ സമാനമായ നിരോധന ഉത്തരവിറക്കിയിരുന്നു. അറേബ്യൻ ഗൾഫ് മേഖലയിലെ രാജ്യങ്ങൾ സംയുക്തമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.