മസ്കത്ത്: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒമാൻ എയർ 3.2 ദശലക്ഷം ഒമാനി റിയാലിന്റെ പ്രവർത്തന ലാഭം രേഖപ്പെടുത്തി. ബാങ്ക് വായ്പകളിൽ 27 ദശലക്ഷം റിയാലിന്റെ കുറവുമുണ്ടായി. 2009-ന് ശേഷം ആദ്യമായാണ് കമ്പനി ഇത്തരമൊരു നേട്ടം കൈവരിക്കുന്നതെന്ന് ഗതാഗത-വാർത്താവിനിമയ-വിവരസാങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മവാലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ വർഷം 5.8 ദശലക്ഷം യാത്രക്കാരാണ് ഒമാൻ എയറിൽ യാത്ര ചെയ്തത്. യാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഏഴു മുതൽ എട്ടു ശതമാനം വരെ വർധനവ് രേഖപ്പെടുത്തി. വിമാനങ്ങളിലെ സീറ്റ് ലോഡ് ഫാക്ടർ 82 ശതമാനമായി ഉയർന്നു. പ്രവർത്തന ചെലവുകൾ ആറു ശതമാനം കുറക്കാനും ഒമാൻ എയറിന് സാധിച്ചു.
ആംസ്റ്റർഡാം, ബാഗ്ദാദ്, കോപൻഹേഗൻ, തായിഫ് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള പുതിയ സർവീസുകൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആരംഭിച്ചിരുന്നു. കൂടാതെ, വൺ വേൾഡ് അലയൻസിൽ അംഗമായത് ആഗോളതലത്തിൽ 900-ലധികം ഇടങ്ങളിലേക്ക് ഒമാൻ എയറിന് കണക്റ്റിവിറ്റി നൽകുന്നുമുണ്ട്.
പോയിന്റ് ടു പോയിന്റ് സർവിസുകളിൽ 34 ശതമാനം വർധനവാണുണ്ടായത്. നിലവിൽ 33 വിമാനങ്ങളുമായി 45 ഡെസ്റ്റിനേഷനുകളിലേക്ക് ഒമാൻ എയർ സർവിസ് നടത്തുന്നുണ്ട്. സലാം എയറുമായുള്ള സർക്കാർ സഹകരണവും ഒമാൻ എയറിന്റെ ഈ കുതിപ്പിന് കരുത്തേകിയതായി അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.