മസ്കത്ത്: വിമാന സർവിസുകൾ വൈകുകയോ സമയക്രമത്തിൽ മാറ്റം വരികയോ ചെയ്യുമ്പോൾ യാത്രാവിവരങ്ങൾ തത്സമയം നേരിട്ട് അറിയിക്കാൻ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരുടെ സ്വന്തം ഫോൺ നമ്പറും ഇമെയിൽ വിലാസവും നൽകണമെന്നത് നിർബന്ധമാക്കി ഒമാൻ എയർ. ട്രാവൽ ഏജൻസികൾ വഴിയോ മൂന്നാം കക്ഷികൾ വഴിയോ ടിക്കറ്റ് എടുക്കുന്നവർക്കും ഈ നിയമം ബാധകമാണ്. ചൊവ്വാഴ്ച മുതൽ ഇതു പ്രാബല്യത്തിൽ വന്നു. എല്ലാ ബുക്കിങ്ങുകളിലും വ്യക്തിഗത ഇമെയിൽ വിലാസവും അന്താരാഷ്ട്ര കൺട്രി കോഡോടു കൂടിയ മൊബൈൽ നമ്പറും നൽകിയിരിക്കണം. നൽകുന്ന വിവരങ്ങൾ യാത്രക്കാരന്റേതോ അല്ലെങ്കിൽ അടിയന്തിര ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട അതത് വ്യക്തികളുടേതോ ആയിരിക്കണമെന്ന് ഒമാൻ എയർ വ്യക്തമാക്കി.
യാത്രക്കാരുടെ വിവരങ്ങൾക്ക് പകരം ട്രാവൽ ഏജൻസികളുടെ ഇമെയിലോ ഫോൺ നമ്പറോ നൽകാൻ പാടില്ല. മുൻപ് ഏജൻസികൾ വഴി ബുക്ക് ചെയ്യുമ്പോൾ വിവരങ്ങൾ ഏജൻസിയിലേക്ക് പോകുന്നതിനാൽ യാത്രക്കാർക്ക് കൃത്യസമയത്ത് സന്ദേശങ്ങൾ ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. പുതിയ സംവിധാനം വഴി ഒമാൻ എയറിന് യാത്രക്കാരുമായി എസ്.എം.എസ്, വാട്സാപ്പ്, ഇമെയിൽ എന്നിവയിലൂടെ നേരിട്ട് ആശയവിനിമയം നടത്താൻ സാധിക്കും.
കണക്റ്റിങ് ഫ്ലൈറ്റുകൾ ഉള്ളവർക്കും എയർപോർട്ട് ട്രാൻസ്ഫർ ഉള്ളവർക്കും അവസാന നിമിഷത്തെ മാറ്റങ്ങൾ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാതിരിക്കാനാണ് ഈ അടിയന്തിര നടപടി. തെറ്റായ നമ്പറോ അന്താരാഷ്ട്ര കോഡ് ഇല്ലാത്ത നമ്പറോ നൽകിയാൽ പ്രധാന അറിയിപ്പുകൾ ലഭിക്കാതെ പോകുമെന്നും അതിനാൽ ടിക്കറ്റിലെ വിവരങ്ങൾ കൃത്യമാണെന്ന് യാത്രക്കാർ ഉറപ്പുവരുത്തണമെന്നും ഒമാൻ എയർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.