മസ്കത്ത്: ഒമാനിലെ ബര്‍കയില്‍ ആറംഗ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് രണ്ടുപേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍. നഖലിലെ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയായ മലപ്പുറം വളാഞ്ചേരി വൈലത്തൂര്‍ പാറക്കോട് സ്വദേശി പൊട്ടച്ചോല അമീര്‍ (33), ഭാര്യാമാതാവ് വളാഞ്ചേരി കാവുംപുറം സ്വദേശിനി ജമീല (45) എന്നിവരാണ് മരിച്ചത്. അമീറിന്‍െറ മക്കളായ ദില്‍ഹ സാബി (എട്ട്) ഫാത്തിമ ജിഫ്ന (രണ്ട്) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ അല്‍ ഹൂദ് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിലാണ്.
വാഹനത്തിലുണ്ടായിരുന്ന അമീറിന്‍െറ ഭാര്യ മകള്‍ ഫാത്തിമ സന എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ സീബില്‍നിന്ന് നഖലിലെ ഹൈപര്‍ മാര്‍ക്കറ്റിലേക്ക് പുറപ്പെട്ട കുടുംബം ബര്‍കക്ക് ശേഷം ബര്‍ക-നഖല്‍ റോഡില്‍ ആറ് മണിയോടെയാണ് അപകടത്തില്‍ പെട്ടത്. കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ റുസ്താഖ് ആശുപത്രി മോര്‍ച്ചറിയില്‍. അപകട വാര്‍ത്തയറിഞ്ഞ് അമീറിന്‍െറ പിതാവ് മുഹമ്മദ് യു.എ.ഇയില്‍നിന്ന് ഒമാനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അമീര്‍ പത്ത് വര്‍ഷമായി ഒമാനിലുണ്ട്. നേരത്തെ പച്ചക്കറി വിതരണമായിരുന്നു ജോലി. മൂന്ന് മാസം മുമ്പാണ് സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.