മസ്കത്ത്: അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾക്കൊള്ളിക്കേണ്ട പദ്ധതികളുടെയും ബജറ്റ് വിഹിതത്തിെൻറയും വിവരങ്ങൾ സമർപ്പിക്കാൻ ധനകാര്യ വകുപ്പ് മറ്റു വകുപ്പുകൾക്കും സർക്കാർ ഡിപ്പാർട്ട്മെൻറുകൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകി. ധനകാര്യ പദ്ധതികൾ സമർപ്പിക്കുന്നതിനായുള്ള മാനദണ്ഡങ്ങളും ധനവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ബജറ്റിൽ കൂടുതൽ വിഹിതം ആവശ്യപ്പെടുന്നതിന് പകരം ചെലവ് കാര്യക്ഷമമായ രീതിയിൽ കുറക്കുന്നതിനുള്ള നിർദേശങ്ങൾക്കാകണം പദ്ധതി സമർപ്പണത്തിൽ പരിഗണന നൽകേണ്ടത്. ലഭ്യമായ ധനസ്രോതസ്സിന് അനുസരിച്ച് മുൻഗണനകൾ ക്രമീകരിക്കണം. ധനക്കമ്മി കുറച്ച് സുരക്ഷിതമായ തലത്തിൽ എത്തിക്കുന്നതിനാകും അടുത്ത വർഷത്തെ ബജറ്റിൽ മുൻഗണന നൽകുകയെന്നും ധനകാര്യ മന്ത്രാലയം സർക്കുലറിൽ അറിയിച്ചതായി പ്രാദേശിക ദിനപ്പത്രം റിപ്പോർട്ട് ചെയ്തു.
ഇതിെൻറ ഭാഗമായി പൊതുകടം കുറക്കാനും പൊതുചെലവ് അടക്കമുള്ളവ നിയന്ത്രിക്കാനും നടപടികൾ കൈക്കൊള്ളും. ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, ജലം, സാമൂഹിക സുരക്ഷിതത്വം തുടങ്ങി സ്വദേശി പൗരൻമാരുടെ അടിസ്ഥാന സൗകര്യ വിഷയങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് ധനമന്ത്രാലയം നിർദേശിച്ചു. അതേസമയം, വരുമാന വൈവിധ്യവത്കരണത്തിലും എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിലുമുള്ള ശ്രമങ്ങളിലും ശ്രദ്ധയൂന്നണം. സ്വദേശികൾക്കുള്ള തൊഴിലവസരങ്ങളടക്കം വിവിധ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കണമെങ്കിൽ ഒമ്പതാം പഞ്ചവത്സര പദ്ധതി കാലയളവിൽ മൂന്നു ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കേണ്ടതുണ്ടെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടി. മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തിന് സഹായിക്കുന്ന പദ്ധതികൾക്കായിരിക്കണം മുൻതൂക്കം. രാജ്യത്തിെൻറ ഉടമസ്ഥതയിലുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെ കാര്യക്ഷമത ഉയർത്തണം. ചില പദ്ധതികളുടെ നടത്തിപ്പിലും പ്രവർത്തനത്തിലും സ്വകാര്യ മേഖലയുടെ പങ്കാളിത്ത സാധ്യത വർധിപ്പിക്കാൻ നടപടി കൈക്കൊള്ളുകയും വേണം.
അടുത്ത വർഷത്തെ ബജറ്റ് വിഹിതത്തിലൂെട കൈവരിക്കാൻ സാധിക്കുന്ന ലക്ഷ്യങ്ങൾ നിർദേശത്തിൽ വ്യക്തമാക്കണം. 2017, 18 വർഷങ്ങളിൽ കൈവരിച്ച നേട്ടങ്ങളും ഇതിൽ ഉൾക്കൊള്ളിക്കണം. സ്വകാര്യ മേഖലയുമായി പങ്കാളിത്തമുള്ള സർക്കാർ സ്ഥാപനങ്ങൾ പങ്കാളിത്തത്തിെൻറ വിശദ വിവരങ്ങൾ ധനമന്ത്രാലയത്തിൽ അറിയിക്കണം. സ്വകാര്യമേഖലക്ക് പൂർണ ചുമതലയിൽ നൽകാൻ കഴിയുന്ന പുതിയ പദ്ധതികൾ കണ്ടെത്തണം. സ്വകാര്യ മേഖലയുമായി പുതിയ പങ്കാളിത്ത പദ്ധതികളിൽ ഏർപ്പെടുന്നതിന് ധനവകുപ്പിെൻറ അനുമതി ആവശ്യവുമാണെന്ന് സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.