ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി ഒമാൻ വിദേശകാര്യ മന്ത്രി സയിദ് ബദർ ഹമദ് അൽ ബുസൈദി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ഇന്ത്യൻ മഹാസമുദ്ര സമ്മേളനത്തിൽ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തി ഒമാൻ. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽബുസൈദി ലോകമെമ്പാടുമുള്ള വിദേശകാര്യ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും നിരവധി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി. മസ്കത്തിൽ നടന്ന എട്ടാമത് ഇന്ത്യൻ മഹാസമുദ്ര സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഉന്നതതല ചർച്ചകൾ, പ്രാദേശിക, അന്തർദേശീയ സഹകരണത്തിനായുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അടിവരയിടുന്നതാണ്.
ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, എറിത്രിയ വിദേശകാര്യ മന്ത്രി ഉസ്മാൻ സാലിഹ് മുഹമ്മദ്, ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം ബിൻ മുഹമ്മദ് അൽബുദൈവി, കെനിയൻ ഖനന, ബൂ ഇക്കോണമി, സമുദ്രകാര്യ മന്ത്രി ഹസ്സൻ അലി ജോഹോ, മിഡിൽ ഈസ്റ്റിലേക്കുള്ള ചൈനീസ് ഗവൺമെന്റിന്റെ പ്രത്യേക ദൂതൻ ഷായ് ജുൻ, ബ്രൂണൈയുടെ സെക്കൻഡ് വിദേശകാര്യ മന്ത്രി ഡോ. എറിവാൻ യൂസഫ്, മൗറീഷ്യസ് ധനഞ്ജയ് റാംഫോൾ, കൊമോറോസ് പ്രസിഡന്റിന്റെ ഓഫിസ് ഡയറക്ടർ യൂസഫ് മുഹമ്മദ് അലി എന്നിവരുൾപ്പെടെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി.
സുസ്ഥിര വികസനം, യുവജന ശാക്തീകരണം എന്നിവയ്ക്ക് പുറമേ, ബ്ലൂ ഇക്കോണമി, വ്യാപാരം, ഊർജ്ജം, ടൂറിസം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും വർധിപ്പിക്കുന്നതിനുള്ള വഴികൾ യോഗങ്ങൾ ചർച്ച ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെയും പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം സുഗമമാക്കുന്നതിന്റെയും പ്രാധാന്യത്തിന് ഊന്നൽ നൽകി.
നിക്ഷേപ അവസരങ്ങളും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തലും ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധങ്ങൾക്ക് പുറമേ, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, പ്രാദേശിക സ്ഥിരത വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയ ഇന്ത്യൻ മഹാസമുദ്ര മേഖല നേരിടുന്ന പ്രാദേശിക, അന്തർദേശീയ വെല്ലുവിളികളെ യോഗങ്ങൾ അഭിസംബോധനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.