നീറ്റ് പരീക്ഷ നാളെ; ഒരുക്കം പൂർത്തിയായി
മസ്കത്ത്: ഞായറാഴ്ച ഒമാനിൽ നടക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു. മസ്കത്ത് ഇന്ത്യൻ സ്കൂളാണ് പരീക്ഷകേന്ദ്രം. ഒമാൻ സമയം 12.30നാണ് പരീക്ഷ ആരംഭിക്കുക. ഇത്തവണ 400ഓളം വിദ്യാർഥികൾ പരീക്ഷ ഏഴുതുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞ വർഷം 300ന് മുകളിൽ വിദ്യാർഥികൾ ഒമാനിൽനിന്ന് പരീക്ഷ ഏഴുതിയിരുന്നു. പരീക്ഷാർഥികൾ ഒമാൻ സമയം 9.30മുതൽ റിപ്പോർട്ട് ചെയ്യണം.
ഉച്ചക്ക് 12മണിക്ക് ഗേറ്റുകൾ അടക്കും. പാസ്പോർട്ട്/ പാൻ കാർഡ്/ ലൈസൻസ്/ ഇന്ത്യ ഗവൺമെന്റ് നൽകുന്ന മറ്റേതെങ്കിലും ഐ.ഡി കാർഡ് എന്നിവയുടെ ഒറിജിനൽ തിരിച്ചറിയൽ രേഖയായി കരുതേണ്ടതാണ്. മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും അനുവദിക്കില്ല. പരീക്ഷയുടെ വ്യവസ്ഥകൾ ശ്രദ്ധയോടെ മനസ്സിലാക്കി തയാറെടുപ്പുകൾ നടത്തണം. ഇൻഫർമേഷൻ ബുള്ളറ്റിൻ, സിറ്റി ഇന്റിമേഷൻ സ്ലിപ്പ്, അഡ്മിറ്റ് കാർഡ് എന്നിവയിൽ നൽകിയിട്ടുള്ള നിർദേശങ്ങൾ വായിച്ചു മനസ്സിലാക്കണം.
ചോദ്യക്കടലാസിൽ മൊത്തം 180 ചോദ്യങ്ങളേ ഉണ്ടാവൂ. എല്ലാം നിർബന്ധമാണ് (കഴിഞ്ഞവർഷം 200 ചോദ്യങ്ങൾ നൽകിയിരുന്നു. 180 എണ്ണത്തിന് ഉത്തരം നൽകണമായിരുന്നു). പരീക്ഷ ദൈർഘ്യം മൂന്നു മണിക്കൂറായിരിക്കും (കഴിഞ്ഞ വർഷം മൂന്നു മണിക്കൂർ 20 മിനിറ്റ് ആയിരുന്നു).പരീക്ഷകേന്ദ്രത്തിലേക്ക് പ്രവേശിക്കുമ്പോൾ അഡ്മിറ്റ് കാർഡിനൊപ്പം ഇൻഫർമേഷൻ ബുള്ളറ്റിനിലും (പേജ് 57, 60) അഡ്മിറ്റ് കാർഡിലും രേഖപ്പെടുത്തിയിട്ടുള്ള സാമഗ്രികൾ/രേഖകൾ മാത്രമെ കൈവശമുണ്ടാകാൻ പാടുള്ളൂ.
ഏറെ കാലത്തെ മുറവിളിക്കൊടുവിൽ 2022ലാണ് ഒമാനിൽ ആദ്യമായിട്ട് പരീക്ഷകേന്ദ്രം അനുവദിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി 600ലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. പരീക്ഷക്കായി വിദ്യാർഥികൾ ബുറൈമി, സൂർ, സലാല തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് മസ്കത്തിൽ വെള്ളിയാഴ്ചതന്നെ എത്തിയിട്ടുണ്ട്. പലരും ബന്ധുക്കളുടെ വീട്ടിലും മറ്റുമാണ് താമസിക്കുന്നത്.
ഓർക്കേണ്ട പ്രധാന കാര്യങ്ങൾ
- വിദ്യാർഥികളുടെ സാധനങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനം പരീക്ഷാ കേന്ദ്രത്തിൽ ഉണ്ടാവില്ല
- ഹെവി ക്ലോത്ത്സ്/ഫുൾസ്ലീവ് വസ്ത്രങ്ങൾ എന്നിവ പരീക്ഷാ കേന്ദ്രങ്ങളിൽ അനുവദിക്കില്ല. നീണ്ട കൈ, വലിയ ബട്ടണുകൾ, ഫ്ലോറൽ പ്രിന്റിങ് എന്നിവയുള്ള വസ്ത്രങ്ങൾ ഒഴിവാക്കണം.
- മതവിശ്വാസം മൂലമോ മറ്റു ആചാരത്തിന്റെ ഭാഗമായോ പ്രത്യേക വസ്ത്രരീതികൾ സ്വീകരിക്കുന്ന വിദ്യാർഥികൾ ദേഹപരിശോധനക്കായി പരീക്ഷക്ക് അവസാന റിപ്പോർട്ടിങ് സമയത്തിന്റെ രണ്ട് മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.
- ഹൈ ഹീലുള്ള പാദരക്ഷകൾ, ഷൂ, എന്നിവ അനുവദനീയമല്ല.
- ടെസ്റ്റ് ബുക്‌ലെറ്റിന്റെ ആദ്യപേജിന്റെ മുകളിൽ കാണിച്ച അത്രതന്നെ പേജുകൾ ബുക്‌ലെറ്റിൽ ഉണ്ടെന്ന് ഉറപ്പു വരുത്തണം. അപാകങ്ങളുണ്ടെങ്കിൽ ബുക്‌ലെറ്റ് മാറ്റി വാങ്ങണം. ടെസ്റ്റ് ബുക്‌ലെറ്റിന്റെ പേജുകൾ വേർപ്പെടുത്തരുത്.
- പരീക്ഷ സമയം പൂർത്തിയാകുന്നത് വരെ വിദ്യാർഥികളെ ഹാൾ വിട്ടു പോകാൻ അനുവദിക്കുന്നതല്ല
ഇവ മറക്കരുത്
- പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച അഡ്മിറ്റ് കാർഡ്
- അറ്റൻഡൻസ് ഷീറ്റിൽ പതിപ്പിക്കാൻ വേണ്ട പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ
- സാധുവായ ഒറിജിനൽ തിരിച്ചറിയൽ രേഖ (പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, പാസ്പോർട്ട്, ആധാർ കാർഡ്, റേഷൻ കാർഡ്, ഫോട്ടോ പതിച്ച പ്ലസ്‌ടു പരീക്ഷ അഡ്മിറ്റ് കാർഡ്, ഫോട്ടോ പതിച്ച മറ്റേതെങ്കിലും സർക്കാർ ഐഡി എന്നിവയിൽ ഏതെങ്കിലും)
- അഡ്മിറ്റ് കാർഡിനൊപ്പം ഡൗൺലോഡ് ചെയ്യുന്ന പെർഫോമയിൽ വെളുത്ത ബാക്ഗ്രൗണ്ടിലുള്ള പോസ്റ്റ്കാർഡ് സൈസ് ഫോട്ടോ
- (4x 6 വലിപ്പത്തിൽ) പതിച്ചത്
- ഭിന്നശേഷി വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ചവർ ബന്ധപ്പെട്ട അധികാരികൾ നൽകിയ സർട്ടിഫിക്കറ്റ്
പരീക്ഷാ ഹാളിൽ ഇവ പാടില്ല
- അച്ചടിച്ചതോ എഴുതിയതോ ആയ പേപ്പറുകൾ, കടലാസ് കഷ്ണങ്ങൾ, ജ്യാമിതി/പെൻസിൽ ബോക്സ്, പ്ലാസ്റ്റിക്പൗച്ച്, കാൽക്കുലേറ്റർ, പേന, സ്കെയിൽ, റൈറ്റിങ് പാഡ്, പെൻഡ്രൈവ്, ഇറേസർ, കാൽക്കുലേറ്റർ, ലോഗ്ടേബിൾ, ഇലക്ട്രോണിക് പേന/സ്കാനർ, കറക്ഷൻ ഫ്ലൂയിഡ് മുതലായവ
- മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ് തുടങ്ങിയ ആശയവിനിമയ ഉപകരണങ്ങൾ.
- പേഴ്‌സ്, ഹാൻഡ്ബാഗ്, ബെൽറ്റ്, തൊപ്പി, ഹെയർ ക്ലിപ്പ്, ഗോഗിൾസ്.
- വാച്ച്/റിസ്റ്റ് വാച്ച്, ബ്രേസ്ലെറ്റ്, ക്യാമറ, മൈക്രോചിപ്പ്, ബ്ലൂടൂത്ത് ഉപകരണം.
- മോതിരം, കമ്മൽ, മൂക്കുത്തി പോലെയുള്ള ആഭരണങ്ങൾ/ലോഹവസ്തുക്കൾ.
- തുറന്നതോ പാക്ക് ചെയ്തതോ ആയ ഭക്ഷണ സാധനങ്ങൾ, വാട്ടർ ബോട്ടിൽ
- പ്രമേഹ രോഗികളാണെങ്കിൽ ഷുഗർ ടാബ്ലറ്റ്/ നേന്ത്രപ്പഴം, ആപ്പിൾ, ഓറഞ്ച് എന്നിങ്ങനെയുള്ള പഴങ്ങൾ, സുതാര്യമായ പാത്രത്തിൽ വെള്ളം എന്നിവ കരുതാം. ഇക്കാര്യം മുൻകൂട്ടി അറിയിച്ചിരിക്കണം. ഇവർക്കും ചോക്ലേറ്റ്, മിഠായി, സാൻഡ്‌വിച്ച് തുടങ്ങിയവ അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.