ബാലകൃഷ്ണൻ വലിയാട്ട്

പട്ടിണിയുടെ നിശ്ശബ്ദതയിൽ വളർന്ന കുട്ടിക്കാലം

എന്റെ കുട്ടിക്കാലം കളികളും ചിരികളും മാത്രമല്ല, പട്ടിണിയുമായി ചെയ്തൊരു നീണ്ട പോരാട്ടം കൂടിയായിരുന്നു. റമദാൻ മാസത്തെ നോമ്പിനെപ്പറ്റി പറയുമ്പോൾ അന്നത്തെ കാലം എന്നും നോമ്പുതന്നെയായിരുന്നു. സ്കൂൾ കിണറ്റിലെ വെള്ളം കുടിച്ച് മാത്രം വയറിലെ വിശപ്പിൻ്റെ കത്തൽ ശമിപ്പിച്ചിരുന്നു. എൻ്റെ അറിവിൽ വിശപ്പിൻ്റെ നോമ്പനുഭവം ശൂന്യമായ വയറ്റിൻ്റെ വേദനയല്ല,ആത്മാവിനെ പ്രകാശിപ്പിക്കുന്ന ശാന്തമാ​യൊരു യാത്രയാണ്.

റമദാൻ മാസത്തിൽ ഇരീപത്തേഴാം രാവിൽ സന്ധ്യ നേരത്ത് അടുത്ത മുസ്‍ലിം വീടുകളിൽ നിന്നും മൂക്കിൽ അടിച്ചു കേറുന്ന കലത്തപ്പത്തിന്റെയും നെയ്യപ്പത്തിന്റെയും എല്ലാം കൂടിയുള്ള ഒരു പ്രേത്യേക മണമാണ്. ഓരോ കുടുംബത്തിൽ നിന്നും ഉണ്ടാക്കി അതേ ചൂടോടെ ഞങ്ങളുടെ വീട്ടില് കൊണ്ടുവന്നു തരും. ശരിക്കും അടുത്ത എല്ലാ വീട്ടുകാരും ഓരോ അപ്പം വീതം കൊണ്ടുതന്നാലും ഒരു മാസം കഴിക്കാനുള്ളത് ഉണ്ടാകും ആരുടെ വീട്ടിലെ ആണ് ആദ്യം കഴിക്കേണ്ടത്‌ എന്ന് മത്സരമാണ്‌ പിന്നെ. അമ്മയും ഞാനടക്കം ആറു മക്കൾക്കും ആരൊക്കെ തന്നാലും അവർ തരുന്ന ആ സ്നേഹമധുരം ഒരിക്കലും നാവിൽ നിന്നും മാഞ്ഞു പോവില്ല. ഇന്ന് സ്നേഹമയികളായ എന്റെ അമ്മയോ അയൽവാസിയായ കുഞ്ഞുമ്മു താത്തയോ ഇല്ലെങ്കിലും അന്നത്തെ ഓർമ്മകൾ ഇന്നും മധുരമുള്ളതാണ്. ഗ്രാമങ്ങളിലെ നന്മ ഇന്ന് ഫ്ലാറ്റുകളിലേക്ക് കുടിയേറിയപ്പോൾ നഷ്ടപെട്ട ആ മധുരിക്കുന്ന ഓർമകൾക്ക് വിശപ്പിന്റെ, വിയർപ്പിന്റെ കഥകൾ ഒരുപാട് പറയുവാനുണ്ടാകും.

പ്രവാസജീവിതത്തിൽ ഒരുമയോടെ ഓരോ ഇഫ്താർ സംഗമങ്ങളിൽ പങ്കെടുക്കുമ്പോൾ വിഭവസമൃദ്ധമായ നോമ്പുതുറകൾ ഒന്നിനൊന്ന് മികച്ചു നിൽക്കുമ്പോൾ ഇന്നു ജീവിക്കുന്നവർ ഭാഗ്യവാന്മാർ. ഇപ്പോൾ ആഘോഷങ്ങൾ പല ആർഭാടങ്ങളിലേക്കും എത്തിക്കുന്നില്ലേ എന്ന ചിന്തയും ഇല്ലാതില്ല. മാനവ സൗഹൃദ സദസ്സുകളായി ഏവരും ഒന്നായി ഒരേ മനസ്സായി പോകുന്ന ഇഫ്താർ നോമ്പുതുറകൾ മനസ്സിന് കുളിർമയേകുന്നു. ഒന്നിച്ചിരുന്ന് മുഖാമുഖം പുഞ്ചിരിച്ച് സലാം പറഞ്ഞ് നേരിൽ കണ്ടിട്ടു പോലുമില്ലാത്ത മുൻ പരിചയമില്ലാത്ത സഹോദരൻ്റെ വായിലേക്ക് കാരക്കയിൽ നിന്ന് ഒരു കഷ്ണം വെച്ചു കൊടുത്തു തിരിച്ചും വാങ്ങി സ്നേഹമധുരം ഇറക്കിയപ്പോൾ ഈ വർഷത്തെ നോമ്പുതുറ ഒരനുഭവമായി.

Tags:    
News Summary - A childhood spent in the silence of hunger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.