മസ്കത്ത്: ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് പരിചയമില്ലാത്തവർ ജനപ്രതിനിധികളാവാൻ മൽസരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് നടി നീന കുറുപ്പ്. മസ്കത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാളം വിങ് വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന വനിതാ ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അവർ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ തനിക്കും ക്ഷണമുണ്ടായിരുന്നു. ഞാൻ നിരസിക്കുകയായിരുന്നു. ഒരു താരമായതുകൊണ്ടുമാത്രം രാഷ്ട്രീയത്തിൽ മൽസരിക്കുന്നതിനോട് യോജിപ്പില്ല. ആരുടെയും പേര് താൻ പരമാർശിക്കുന്നില്ലെന്നും അവർ പറഞ്ഞു. അതേസമയം, കെ.എസ്.യു കാലത്തെ രാഷ്ട്രീയ പ്രവർത്തന പരിചയമുള്ളയാളാണ് രമേഷ് പിഷാരടിയെന്നും നീന ചൂണ്ടിക്കാട്ടി. അദ്ദേഹത്തോടുള്ള വ്യക്തിപരമായ അടുപ്പത്താൽ പല സിനിമ താരങ്ങളും അദ്ദേഹത്തിന്റെ പ്രചാരണത്തിനൈത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ താരസംഘടനയായ ‘അമ്മ’ ഇടപെടാറില്ല.
മലയാള സിനിമയിൽ ഇനി ഉള്ളടക്കത്തിന്റെ കാലമാണെന്നും നീന കുറുപ്പ് പറഞ്ഞു. താരങ്ങളുള്ളതുകൊണ്ടുമാത്രം ഇനി സിനിമ വിജയിക്കണമെന്നില്ല. സിനിമയുടെ ഉള്ളടക്കം പ്രധാനമാണ്. വാഴ- 2 പോലെയുള്ള സിനിമകളുടെ വിജയം അതാണ് തെളിയിക്കുന്നത്. ഇത്തരം ഉള്ളടക്കങ്ങളുള്ള സിനിമക്കൊപ്പം താരങ്ങൾ ചേരുമ്പോൾ അത് സിനിമയുടെ വിജയത്തിന് ഒരു ബോണസായിത്തീരും. സിനിമ, പ്രേക്ഷകന് ആശ്വാസം പകരുന്ന ഒന്നായിരിക്കണമെന്നും അതു തികച്ചും എൻറർടെയ്നർ ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും നീന കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.