മസ്കത്ത് നൈറ്റ്സിന് മുന്നോടിയായി ഖുറം നാചുറൽ പാർക്കിൽ നടക്കുന്ന മുന്നൊരുക്കങ്ങൾ
മസ്കത്ത്: തലസ്ഥാനനഗരിക്ക് ആഘോഷരാവുകൾ സമ്മാനിച്ചെത്തുന്ന മസ്കത്ത് നൈറ്റ്സിന് വ്യാഴാഴ്ച തുടക്കം. ഫെബ്രുവരി നാലുവരെ നടക്കുന്ന ഫെസ്റ്റിവലിൽ വിവിധങ്ങളായ വിനോദ, സാംസ്കാരിക പരിപാടികൾ അരങ്ങേറും. ഖുറം നാചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ട്, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിങ്ങനെ നാലു വേദികളിലായാണ് ഇത്തവണ ഫെസ്റ്റിവൽ. ഓരോ ഇടങ്ങളിലേക്കും ജനങ്ങളെ ആകർഷിക്കുന്നതിനുള്ള വൈവിധ്യങ്ങളായ പരിപാടികളാണ് സംഘാടകർ ആസൂത്രണംചെയ്തത്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്. ഫുഡ് കോർട്ട്, കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന സാഹസിക വിനോദങ്ങൾ, സംഗീതപരിപാടികൾ, നാടകങ്ങൾ തുടങ്ങിയവ മേളക്ക് മാറ്റുകൂട്ടും. കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ ഫെസ്റ്റിവലായതിനാൽ ഇത്തവണ കൂടുതൽ ആളുകൾ എത്താൻ സാധ്യതയുണ്ടെന്നാണ് സംഘാടകർ കണക്കുകൂട്ടുന്നത്. താപനില കുറഞ്ഞതും അനുകൂല ഘടകമാണ്. ഇതുകണ്ട് വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയത്.
വിനോദപരിപാടികൾക്ക് പുറമെ ആഭ്യന്തര, വിദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വ്യവസായങ്ങളെ പിന്തുണക്കുന്നതിനും സാമൂഹികവും സാംസ്കാരികവുമായ ആശയവിനിമയത്തിനുമുള്ള വേദിയായി മസ്കത്ത് നൈറ്റ്സിന്റെ പരിപാടികൾ മാറും. ടിക്കറ്റ് ബുക്ക് ചെയ്യാനും പരിപാടികളുടെ ഷെഡ്യൂൾ കാണാനും ഓൺലൈനിലൂടെ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത്തവണ ഗവർണറേറ്റുകൾക്ക് കൂടുതൽ പ്രാതിനിധ്യം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. ഖുറം മേഖലയിലെ ഗതാഗതക്കുരുക്ക് തടയുന്നതിന്റെ ഭാഗമായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാണ് പരിപാടികൾ സജ്ജീകരിച്ചിരിക്കുന്നത്. സുൽത്താനേറ്റിൽനിന്നുള്ള കലാകാരന്മാർക്ക് മാത്രമായി കച്ചേരികൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. മസ്കത്ത് നൈറ്റ്സിനായുള്ള 90 ശതമാനം കരാറുകളും പ്രാദേശിക കമ്പനികൾക്കാണ് നൽകിയത്. നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഫെസ്റ്റിവൽ നടക്കുന്നത് സ്വദേശികൾക്കും വിദേശികൾക്കും ഏറെ ആവേശം നൽകുന്ന കാര്യമാണ്. ഫെസ്റ്റിവൽ ആരംഭിക്കുന്നതോടെ നാടും നഗരവും ഉത്സവ സീസണിലേക്ക് നീങ്ങുന്നത് വ്യാപാരമേഖലക്ക് അനുഗ്രഹമാവും. നഗരങ്ങളിൽ തിരക്ക് വർധിക്കാനും കൂടുതൽ ആളുകൾ നഗരത്തിലേക്ക് എത്തുന്നതും ഹോട്ടൽ അടക്കമുള്ള മേഖലകളിൽ വൻ ഉണർവുണ്ടാക്കുമെന്നാണ് ഈ മേഖലയിലുള്ളവർ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.