മഹൂത്ത് വിലായത്തിൽ നിർമിക്കുന്ന ഹോസ്പിറ്റലിന് ആരോഗ്യമന്ത്രി ഡോ. ഹിലാൽ അലി
അൽ സബ്തി തുടക്കം കുറിക്കുന്നു
മസ്കത്ത്: അൽ വുസ്ത ഗവർണറേറ്റിലെ മഹൂത്ത് വിലായത്തിൽ നിർമിക്കുന്ന ആശുപത്രിക്ക് ആരോഗ്യമന്ത്രി ഡോ. ഹിലാൽ അലി അൽ സബ്തി ശിലയിട്ടു. ഗവർണർ ശൈഖ് മെഅത്താദ് മുഹമ്മദ് അൽ യാഖൂബി, ആരോഗ്യ മന്ത്രാലയം ഭരണ, സാമ്പത്തിക, ആസൂത്രണകാര്യ അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ മുഹമ്മദ് അൽ അജ്മി, മഹൂത്ത് വാലി, നിരവധി ശൂറാ കൗൺസിൽ അംഗങ്ങൾ, മന്ത്രാലയത്തിലെയും അൽ വുസ്ത ഹെൽത്ത് സർവിസസിലെയും ഉദ്യോഗസ്ഥരടക്കം തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ പദ്ധതിയെയും നിർമാണഘട്ടങ്ങളെയുംകുറിച്ച് ആരോഗ്യമന്ത്രാലയത്തിന്റെ പ്രോജക്ട്സ് ആൻഡ് എൻജിനീയറിങ് അഫയേഴ്സ് ഡയറക്ടർ ജനറൽ എൻജിനീയർ ജമാൽ സലിം അൽ ഷൻഫാരി വിശദീകരിച്ചു. 54 കിടക്കകളുള്ള ആശുപത്രി 18,300 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഒരുങ്ങുന്നത്. വിലായത്തിലെ ഏകദേശം 20,000 ആളുകൾക്ക് ഇതിന്റെ സേവനം ലഭിക്കും. ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ, അപകട, അത്യാഹിത വിഭാഗം, ഓപറേഷൻ തിയറ്റർ, ഡെലിവറി റൂം, മെഡിക്കൽ ലബോറട്ടറികൾ, ഫാർമസി, റേഡിയോളജി വിഭാഗം, സെൻട്രൽ അണുവിമുക്ത വിതരണ യൂനിറ്റ്, നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗം എന്നിവയും ആശുപത്രിയിലുണ്ടാവും. ആധുനിക മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഇലക്ട്രിക്കൽ, മെക്കാനിക്കൽ സേവനങ്ങൾ, എയർകണ്ടീഷനിങ്, നെറ്റ്വർക്കിങ് ജോലികൾ എന്നിവയും ആശുപത്രിയിൽ സജ്ജീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.