ലഖൂസ് എക്സ്ചേഞ്ച് ജീവനക്കാർ ഡയറക്ടർ രാജേന്ദ്ര എം. വേദിനോടൊപ്പം
മസ്കത്ത്: ഒമാനിലെ പണമിടപാട് സ്ഥാപനങ്ങളലൊന്നായ ലഖൂസ് എക്സ്ചേഞ്ച് നൈപുണ്യ വളർച്ച ലക്ഷ്യമാക്കി ഫെഡറൽ ബാങ്കുമായി സഹകരിച്ച് ഒമാനി ജീവനക്കാർക്ക് ഇന്ത്യയിൽ പരിശീലനം നൽകി. ആലുവയിലെ ഫെഡറൽ ഹൈറ്റ്സിലെ ഫെഡറൽ അക്കാദമി ഓഫ് കരിയർ എക്സലൻസിലാണ് ത്രിദിന പരിശീലനം നടന്നത്. പരിശീലന ശേഷം തിരിച്ചെത്തിയ സ്വദേശി പൗരൻമാരടക്കമുള്ള ജീവനക്കാർ അനുഭവങ്ങൾ മാധ്യമ പ്രവർത്തകരോട് പങ്കുവെക്കുകയും ചെയ്തു.
ബാങ്കിങ്, പണമടക്കൽ പ്രവർത്തനങ്ങൾ, ഇന്ത്യയിലെ ഡിജിറ്റലൈസേഷൻ, എൻ.ഇ.എഫ്.ടി,ആർ.ടി.ജി.എസ്, ഇടപാടുകളും ട്രഷറിയും, പണം കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യകൾ, കള്ളപ്പണം കണ്ടെത്തൽ, ൈക്ലന്റ് ഇടപെടൽ തുടങ്ങി ബാങ്കിങ് മേഖലകളുമായി ലഭിച്ച പരിശീലനം പ്രയോജനപ്പെടുന്നതായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു.
മാറുന്ന ലോകത്തോടൊപ്പം അതിവേഗം വളരുന്ന പണമടക്കൽ കമ്പനിയായി മാറാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു പരിശീലനമെന്ന് ലഖൂസ് എക്സ്ചേഞ്ച് ഡയറക്ടർ രാജേന്ദ്ര എം. വേദ് പറഞ്ഞു. വളർച്ച അവസരങ്ങൾ വർധിപ്പിച്ച് സമ്പദ്വ്യവസ്ഥയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതിന് വിദഗ്ധ തൊഴിലാളികളെ വികസിപ്പിച്ചുകൊണ്ട് ഒമാനി പൗരന്മാരെ ശാക്തീകരിക്കുക എന്ന സുൽത്താനേറ്റിന്റെ നേതൃത്വത്തിന്റെ കാഴ്ചപ്പാട് നിറവേറ്റാൻ ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിശീലനപരിപാടി തീർച്ചയായും ഒമാനി സ്റ്റാഫുകൾക്കും സ്ഥാപനത്തിനും ഗുണം നൽകുന്നതാണെന്ന് ജനറൽ മാനേജർ ഉമേഷ് രവീന്ദ്രൻ അഭിപ്രായപ്പെട്ടു. ഫെഡറൽ ബാങ്കിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമാരും അതാത് സ്പെഷലൈസേഷനുകളിലെ സീനിയർ മാനേജർമാരുമടങ്ങുന്ന ഉന്നത അംഗങ്ങളാണ് പരിശീലനം നൽകിയത്. മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസനുമായി പരിപാടിയിൽ പങ്കെടുത്തവർ സംവദിക്കുകയും ചെയ്തു. ഫെഡറൽ ബാങ്കിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ ശാലിനി വാര്യർ സാമ്പത്തിക പ്രവർത്തനങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നൽകി. മികച്ച അനുഭവമായിരുന്നു പരിശീലനമെന്നും സാങ്കേതിക വശങ്ങൾക്കൊപ്പം ഫലപ്രദമായ ആശയവിനിമയവും ടീം വർക്കും മെച്ചപ്പെടുത്താൻ സഹായിച്ചുവെന്ന് പരിശീലനത്തിൽ പങ്കെടുത്ത ഫൈസൽ നബീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.