മസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയും തമ്മിൽ ഞായറാഴ്ച ഫോണിൽ ചർച്ച നടത്തി. മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും നയതന്ത്ര പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ ചർച്ച.
ഇറാന്റെ ആണവ കരാർ സംബന്ധിച്ചും മറ്റ് തർക്കവിഷയങ്ങളിലും ഇറാനും അമേരിക്കയും തമ്മിൽ ഒരു ധാരണയിലെത്തുന്നതിനായുള്ള പുതിയ ശ്രമങ്ങളെക്കുറിച്ച് മന്ത്രിമാർ അവലോകനം ചെയ്തു. പേർഷ്യൻ ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു. ഫെബ്രുവരി മുതൽ തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ഇറാന്റെ നയതന്ത്ര നീക്കങ്ങളെക്കുറിച്ച് അരാഗ്ച്ചി ഒമാൻ വിദേശകാര്യ മന്ത്രിയെ ധരിപ്പിച്ചു.
പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള ചർച്ചകൾക്ക് ഒമാൻ നൽകുന്ന പിന്തുണയെ ഇറാൻ പ്രശംസിച്ചു. കഴിഞ്ഞ ആഴ്ച ഇറാൻ വിദേശകാര്യ മന്ത്രി നേരിട്ട് മസ്‌കത്തിലെത്തി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഞായറാഴ്ചത്തെ ചർച്ച. സമാധാന ചർച്ചകൾക്കായി ഒമാൻ നടത്തുന്ന സജീവമായ ഇടപെടലുകൾ വലിയ പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.