മസ്കത്ത്: ഒമാനിെല അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ കർശന മുന്നറിയിപ്പുമായി മാനവ വിഭവശേഷി മന്ത്രാലയം. മതിയായ രേഖകളില്ലാത്തവരെ ജോലിക്ക് നിയോഗിക്കുന്നത് നിയമ വിരുദ്ധ പ്രവൃത്തിയാണ്. അനധികൃത തൊഴിലാളികളെ ഒമാനിൽ കൊണ്ടുവരുന്നവരും അവർക്ക് ജോലി നൽകുന്നവരും നിലവിലെ നിയമ പ്രകാരം കർശന നടപടിക്ക് വിധേയരാകേണ്ടിവരുമെന്ന് മന്ത്രാലയം പ്രതിനിധി പറഞ്ഞു.
ബന്ധപ്പെട്ട ലൈസൻസ് ലഭിക്കാതെ ഒരു തൊഴിലുടമക്കും വിദേശ തൊഴിലാളിയുമായി ബന്ധപ്പെട്ട് കരാറിൽ ഏർപ്പെടാൻ സാധിക്കില്ല. ലൈസൻസില്ലാതെ വിദേശ തൊഴിലാളികളെ ജോലിക്ക് നൽകുന്നതും ഒമാനി തൊഴിൽ നിയമത്തിെൻറ 20ാം ആർട്ടിക്കിൾ പ്രകാരം നിയമ വിരുദ്ധമാണ്. നിരവധി കമ്പനികളിൽ അനധികൃത തൊഴിലാളികളെ ജോലിക്കെടുക്കുന്നത് മന്ത്രാലയത്തിെൻറ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സ്വദേശികളും വിദേശികളും വീട്ടുജോലിക്കും മറ്റുമായി ഇത്തരം തൊഴിലാളികളെ എടുക്കുന്നുണ്ട്.
അനധികൃത തൊഴിൽ രാജ്യത്തുനിന്ന് ഇല്ലാതാക്കാനുള്ള മന്ത്രാലയത്തിെൻറ ശ്രമങ്ങളുമായി സഹകരിക്കണമെന്നും പ്രതിനിധി ആവശ്യപ്പെട്ടു. മുന്നറിയിപ്പുകൾ നിരവധി നൽകിയിട്ടും ഒാരോ വർഷവും ആയിരക്കണക്കിന് അനധികൃത തൊഴിലാളികളെയാണ് നാടുകടത്തുന്നത്. ഇതിൽ രാജ്യത്ത് നുഴഞ്ഞുകയറിയവരും സ്പോൺസറുടെ പക്കൽനിന്ന് ഒളിച്ചോടിയവരുമുണ്ട്. വ്യാജ കമ്പനികൾ ജോലിക്കെടുത്ത ആയിരക്കണക്കിന് തൊഴിലാളികൾ രാജ്യത്തുണ്ട്. പരിഷ്കരിച്ച തൊഴിൽ നിയമ പ്രകാരം നിയമലംഘനത്തിന് പിടിയിലാകുന്നവരുടെ തൊഴിലുടമയിൽനിന്നും സ്പോൺസറിൽനിന്നും 2000 റിയാൽ വരെ പിഴ ചുമത്തും. മന്ത്രാലയത്തിെൻറ സേവനങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കുമുണ്ടാകും.
പിടിയിലാകുന്നയാളുടെ മടക്കയാത്രക്കുള്ള ചെലവ് തൊഴിലുടമ വഹിക്കേണ്ടിവരും. പിടിയിലാകുന്നയാൾ 800 റിയാൽ വരെ പിഴയടക്കണം. രാജ്യത്തുനിന്ന് നാടുകടത്തുകയും ഒമാനിൽ തൊഴിലെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.