മസ്കത്ത്: ചൂട് കനത്തുതുടങ്ങിയതോടെ നാടും നഗരവും വെന്തുരുകുന്നു. 40 ഡിഗ്രിക്കു മുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഗവർണറേറ്റുകളിൽ അനുഭവപ്പെട്ട ചൂട്. പകൽ 11 മണിക്കുശേഷം പലരും പുറത്തിറങ്ങാൻ മടിക്കുകയാണ്. അതുകൊണ്ടുതന്നെ സൂഖുകളിലും ഷോപ്പിങ് മാളുകളിലുമെല്ലാം തിരക്ക് കുറവാണെന്ന് കച്ചവടക്കാർ പറയുന്നു. തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച ഉച്ചവിശ്രമവേള പ്രാബല്യത്തിൽ വന്നത് പുറത്ത് പണിയെടുക്കുന്നവർക്ക് ആശ്വാസമായിട്ടുണ്ട്. ഒമാൻ തൊഴിൽ നിയമത്തിലെ വകുപ്പ് 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്തു ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30 മുതൽ 3.30 വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്.
തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യാഹ്ന അവധി നൽകുന്നത്. ഇത് ലംഘിക്കുന്നവർക്ക് 100 മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവുമാണ് ശിക്ഷ. അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഒന്ന് അനുഭവിക്കേണ്ടിവരും. നിയമം നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനായി അധികൃതർ നിരീക്ഷിക്കുന്നുണ്ട്. ചൂട് കൂടുന്നതോടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കും സാധ്യതയേറെയാണ്. ഇതിനെ പ്രതിരോധിക്കാൻ പുറം തൊഴിൽ എടുക്കുന്ന തൊഴിലാളികൾ കൂടുതൽ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. പഴവര്‍ഗങ്ങളാണ് ഈ സമയത്ത് കൂടുതല്‍ നല്ലതെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു. ചിക്കന്‍, മട്ടന്‍, ബീഫ് പോലുള്ള മാംസാഹാരം കുറച്ചു സസ്യാഹാരത്തിന് മുൻഗണന നൽകണം. മണിക്കൂറുകളോളം ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് കഠിനമായ ചൂടില്‍ ജോലിചെയ്യുന്നവര്‍ക്ക് വ്യാപകമായ ചര്‍മരോഗങ്ങളും പിടിപെടുന്നുണ്ട്.
ഇവർ ഡോക്ടറുടെ ഉപദേശം തേടണം. പൈപ്പുകളിലെ വെള്ളം ചൂടാവുന്നതിനാൽ നേരത്തേ വെള്ളം സംഭരിച്ചുവെച്ചു വേണം കുളിക്കാൻ. അല്ലാത്തപക്ഷം തൊലിയില്‍ പാടുകള്‍ പ്രത്യക്ഷപ്പെടാനും മുടി കൊഴിയാനും സാധ്യത ഏറെയാണ്. ചൂടുവെള്ളത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച ഐസുകട്ടകള്‍ ലയിപ്പിച്ച് കുളിക്കുന്നത് ശരീരത്തിന് ഗുണകരമല്ല. പുറത്തെ വെയിലിന്റെ ചൂടും അകത്തെ എ.സി.യുടെ കൃത്രിമത്തണുപ്പും ഓഫിസുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവര്‍ക്ക് വിട്ടുമാറാത്ത ജലദോഷവും പനിയും അനുഭവപ്പെടാന്‍ കാരണമാവുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. കഠിനമായ ചൂടില്‍നിന്ന് നേരെ എ.സി.യുടെ തണുപ്പിലേക്ക് വരുമ്പോഴും വൈറൽപനി പോലുള്ള അസുഖങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ശരീരത്തിന്റെ താപം പെട്ടെന്ന് കുറയുന്നതാണ് പ്രധാന കാരണം. ഈ അവസരങ്ങളില്‍ ശ്വസനേന്ദ്രിയങ്ങളില്‍ ബാക്ടീരിയ വളരാനും ഫംഗസ് ബാധക്കും സാധ്യത ഏറെയാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആന്റിബയോട്ടിക്കുകള്‍ കഴിച്ചാല്‍ മാത്രമേ ഇതിന് ശമനം ഉണ്ടാവൂ. തുടര്‍ച്ചയായി എ.സിയില്‍ ജോലിചെയ്യുന്നവര്‍ക്കും അതിന്റേതായ ശാരീരിക പ്രയാസം അനുഭവപ്പെടുന്നു.
വിട്ടുമാറാത്ത ജലദോഷവും പനിയും മൂക്കടപ്പും അലര്‍ജിജന്യമായ കാരണങ്ങളാല്‍ പിടിപെടുന്നു. ‘മൈക്കോപ്ലാസ്മ ഇന്ഫെക്ഷന്’ എന്നപേരില്‍ അറിയപ്പെടുന്ന ഈ രോഗം വരുമ്പോള്‍ ചികിത്സ തേടണം. എ.സിയുടെ ഫില്‍ട്ടറില്‍നിന്ന് വരുന്ന പൊടിപടലങ്ങള്‍ ശ്വസിക്കേണ്ടിവരുന്നത് രോഗത്തിനൊരു പ്രധാന കാരണമാണ്. അതിനാല്‍ എ.സി.യുടെ ഫില്‍ട്ടര്‍ ഇടക്കിടക്ക് വൃത്തിയാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.