ഹഫീത്ത് ഇന്ത്യൻ സ്കൂൾ വൈകാതെ പ്രവർത്തനമാരംഭിക്കും
മസ്കത്ത്: ഹഫീത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ പ്രവർത്തനമാരംഭിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക് കടന്നു. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ അന്തിമാനുമതി മാത്രമാണ് ബാക്കിയുള്ളത്. ഇൗ മാസം അവസാനത്തോടെ സ്കൂളിൽ ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ഇന്ത്യൻ സ്കൂൾ ബോർഡിെൻറ കീഴിലുള്ള ഇരുപതാമത്തെ സ്കൂൾ ആയിരിക്കും ഇത്. വടക്കൻ ബാത്തിന ഗവർണറേറ്റിൽ പ്രത്യേകിച്ച് സഹം മുതൽ ഖദറ വരെയുള്ള പ്രദേശത്തെ രക്ഷാകർത്താക്കളുടെ ചിരകാല അഭിലാഷമാണ് സ്കൂളിെൻറ പൂർത്തീകരണത്തോടെ യാഥാർഥ്യമാകുന്നത്. നിലവിൽ ഇൗ പ്രദേശങ്ങളിലുള്ള വിദ്യാർഥികൾ കിലോമീറ്ററുകൾ യാത്ര ചെയ്ത് സൊഹാർ ഇന്ത്യൻ സ്കൂളിനെയോ മുലദ ഇന്ത്യൻ സ്കൂളിനെയോ ആണ് ആശ്രയിക്കുന്നത്.
വിദ്യാർഥികളുടെ ഇൗ ബുദ്ധിമുട്ട് പരിഹരിക്കാൻ വിവിധ തലങ്ങളിലുള്ള മലയാളി സമൂഹം ഒറ്റക്കെട്ടായി ഹഫീത്ത് സ്കൂൾ എന്ന സ്വപ്നത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു.
സ്വകാര്യ കെട്ടിടത്തിൽ കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെയാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക. ഒരു ക്ലാസിൽ 30 കുട്ടികൾ എന്ന കണക്കിൽ ഇരുനൂറോളം കുട്ടികൾക്കാണ് ഇൗ വർഷം പ്രവേശനം നൽകുക. സ്കൂൾ കെട്ടിടത്തിന് നിർദേശിച്ച മാറ്റങ്ങൾ വരുത്തി വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ താൽക്കാലിക അനുമതിയാണ് ആദ്യം നേടിയത്. തുടർന്ന് റോയൽ ഒമാൻ പൊലീസിെൻറയും സിവിൽ ഡിഫൻസിെൻറയും സുരക്ഷാ അനുമതിയും ലഭിച്ചിട്ടുണ്ട്.
ഇതുരണ്ടും സമർപ്പിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ അന്തിമാനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അന്തിമാനുമതി വൈകാതെ ലഭിക്കുമെന്നാണ് കരുതുന്നത്. വിദ്യാഭ്യാസ മന്ത്രാലയം അധികൃതരുടെ ഏറെ അനുഭാവപൂർണവും താൽപര്യപൂർവവുമായ നടപടിയാണ് നടപടിക്രമങ്ങൾ വേഗത്തിലാകാൻ കാരണമെന്നും സ്കൂൾ നിർമാണ കമ്മിറ്റിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
സ്കൂളിന് അന്തിമാനുമതി ലഭിച്ചാൽ മാത്രമേ ഒൗദ്യോഗികമായി പ്രവേശന നടപടികൾ പ്രഖ്യാപിക്കുകയുള്ളൂ. സെഹാർ, മുലദ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇങ്ങോട്ട് മാറ്റത്തിന് അപേക്ഷിക്കാവുന്നതാണ്. നിലവിൽ ഇൗ സ്കൂളുകളിൽ പഠിക്കുന്ന 150ഒാളം കുട്ടികളുടെ രക്ഷാകർത്താക്കൾ ഹഫീത്ത് സ്കൂളിൽ പ്രവേശനത്തിന് താൽപര്യം അറിയിച്ചിട്ടുണ്ട്. ഇനിയും പ്രവേശനം ആഗ്രഹിക്കുന്നവർക്ക് സ്കൂൾ അഡ്ഹോക്ക് കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. അധ്യാപകരുടെ നിയമനം അടക്കം ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. ഒമാൻ ഇൻറീരിയറിലെ ഏറ്റവും മികച്ച വിദ്യാലയമാണ് ഹഫീത്തിൽ ലക്ഷ്യമിടുന്നതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.