ഇന്ത്യൻ നാവിക സേനയുടെ പായ്ക്കപ്പലായ ഐ.എൻ.എസ്.വി കൗണ്ടിന്യ ബുധനാഴ്ച രാവിലെ സുൽത്താൻ ഖാബൂസ് പോർട്ടിലേക്ക് പ്രവേശിക്കുമ്പോൾ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കുന്നു

ചരിത്രയാത്ര തീരമണഞ്ഞു; ഐ.എൻ.എസ്.വി കൗണ്ടിന്യക്ക് ഉജ്ജ്വല സ്വീകരണം

മസ്കത്ത്: പുരാതന കാലത്ത് ഇന്ത്യയും ഒമാനും തമ്മിലെ 5,000 വർഷത്തിലധികം പഴക്കമുള്ള സമുദ്ര, സാംസ്കാരിക, നാഗരിക ബന്ധങ്ങളുടെ ചരിത്രം ഓർമിപ്പിച്ച് ഐ.എൻ.എസ്.വി കൗണ്ടിന്യ നടത്തിയ അപൂർവ യാത്ര ബുധനാഴ്ച മസ്കത്തിന്റെ തീരത്തണഞ്ഞു. കാറ്റുംകോളും നിറഞ്ഞ സമദ്രത്തിലൂടെ പായ്ക്കപ്പലിൽ രണ്ടാഴ്ചയിലേറെ നീണ്ട യാത്ര സുൽത്താൻ ഖാബൂസ് പോർട്ടിലേക്ക് പ്രവേശിച്ചതോടെ വാട്ടർ സല്യൂട്ട് നൽകി കൗണ്ടിന്യയെ വരവേറ്റു. ഒമാനി പതാകകളുമായി ചെറു ബോട്ടുകളും പോർട്ട് കടലിൽ അണിനിരന്നു. കമാൻഡർ വികാസ് ഷിയോറന്റെ നേതൃത്വത്തിൽ 15 നാവികരാണ് പായ്കപ്പലിലുണ്ടായിരുന്നത്. കോഴിക്കോട് സ്വദേശി ബാബു ശങ്കരനാണ് ഇന്ത്യൻ നാവിക സേനക്കുവേണ്ടി പായ്ക്കപ്പൽ പണിതത്.

കഴിഞ്ഞ ഡിസംബർ 29-നാണ് ഗുജറാത്തിലെ പോർബന്തറിൽ നിന്ന് മസ്‌കത്തിലേക്ക് കൗണ്ടിന്യ പായ്ക്കപ്പൽ യാത്ര ആരംഭിച്ചത്. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന സമുദ്രവ്യാപാര പാതകളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഈ ചരിത്ര യാത്ര.

ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പൈതൃകം, കപ്പൽ നിർമ്മാണ വൈദഗ്ദ്യം എന്നിവ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക, ഇന്ത്യ-ഒമാൻ നയതന്ത്രബന്ധങ്ങളുടെ 70-ആം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഒമാനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ സാംസ്കാരിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നിവകൂടി ഈ ദൗത്യം ലക്ഷ്യമിടുന്നു.

യന്ത്രസഹായമില്ലാതെ, കാറ്റിനെ മാത്രം ആശ്രയിച്ചുള്ള യാത്ര ഇതിനകം കടലിൽ പലവിധ സാഹചര്യങ്ങളെ മറികടന്നാണ് 17 ആം നാൾ ദൗത്യം പൂർത്തിയാക്കിയത്. ഐ.എൻ.എസ്.വി കൗണ്ടിന്യ നടത്തിയ ആദ്യ സമുദ്രയാത്രയാണിത്. പോർബന്തറിൽ നിന്ന് 750 നോട്ടിക്കൽ മൈൽ (1400 കി.മീ) സമുദ്രപാത താണ്ടിയാണ് കൗണ്ടിന്യ മസ്തത്തിൽ നങ്കൂരമിട്ടത്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് പായ്ക്കപ്പൽ തീരമണഞ്ഞപ്പോൾ ഇന്ത്യൻ തുറമുഖ, ഷിപ്പിങ്, ജലഗതാഗത വകുപ്പിന്റെ മന്ത്രി സർബാനന്ദ സോനോവാലിന്റെ നേതൃത്വത്തിൽ വരവേറ്റു.

തുറമുഖത്ത് സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി അസ്സാൻ അൽ ബുസൈദി, ഇന്ത്യൻ നാവികസേന, ഒമാൻ റോയൽ നേവി, റോയൽ ഒമാൻ പൊലീസ് കോസ്റ്റ് ഗാർഡ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസി സമൂഹവും ആവേശപൂർവം കപ്പലിനെ വരവേറ്റു. ഔദ്യോഗിക സ്വീകരണത്തിന്റെ ഭാഗമായി ഇന്ത്യൻ, ഒമാനി പരമ്പരാഗത സാംസ്കാരിക പരിപാടികളും അരങ്ങേറി.

ഐ.എൻ.എസ്.വി കൗണ്ടിന്യയിൽ ദൗത്യം പൂർത്തിയാക്കിയ കമാൻഡർ വികാസ് ഷിയോറന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാവിക സംഘത്തിന് ഇന്ത്യൻ തുറമുഖ, ഷിപ്പിങ്, ജലഗതാഗത വകുപ്പിന്റെ മന്ത്രി സർബാനന്ദ സോനോവാൽ, ഒമാൻ പൈതൃക- ടൂറിസംമന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി അസ്സാൻ അൽ ബുസൈദി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ

കരിമരുത്, തേക്ക്, ആഞ്ഞിലി, പ്ലാവ്... കൗണ്ടിന്യയുടെ പിറവി കേരളത്തിൽ

മസ്കത്ത്: ഐ.എൻ.എസ്.വി കൗണ്ടിന്യ പായ്ക്കപ്പലിന്റെ ആദ്യ യാത്ര തന്നെ വിജയകരമായി ഒമാൻ തീരത്ത് നങ്കൂരമിട്ടപ്പോൾ മലയാളികൾക്കും അഭിമാനിക്കാനേറെ. കോഴിക്കോട് ബേപ്പൂരിലെ ബാബു ശങ്കരന്റെ നേതൃത്വത്തിൽ വിദഗ്ധരായ പരമ്പരാഗത കപ്പൽ നിർമാണ തൊഴിലാളികളാണ് കപ്പൽ നിർമിച്ചത്. കരിമരുത്, തേക്ക്, ആഞ്ഞിലി, പ്ലാവ് എന്നീ മരങ്ങളുടെ തടികളാണ് പായ്ക്കപ്പലിന്റെ നിർമാണത്തിന് ഉപയോഗിച്ചത്. 65 അടി നീളവും 22 അടി വീതിയും 13 അടി ഉയരവും 50 ടൺ ഭാരവുമാണ് പായ്ക്കപ്പലിനുള്ളത്. പഴയകാല രീതിയിൽ ‘തുന്നിച്ചേർത്ത കപ്പൽ’ (സ്റ്റിച്ച്ഡ് ഷിപ്) നിർമാണ സാങ്കേതികവിദ്യ ഉപയോഗിച്ച്, അഞ്ചാം നൂറ്റാണ്ടിലെ അജന്താ ഗുഹാചിത്രങ്ങളിൽ കാണുന്ന കപ്പലുകളുടെ മാതൃകയിലാണ് നിർമാണം പൂർത്തിയാക്കിയത്. കപ്പലിന്റെ പലകകൾ തമ്മിൽ ലോഹ ആണികൾ ഉപയോഗിക്കാതെ, ചകിരിയും കയറും ഉപയോഗിച്ച് തുന്നിച്ചേർക്കുകയായിരുന്നു. ഇന്ത്യൻ സമുദ്ര യാത്രികനായ കൗടിന്യയുടെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്.

2023 സെപ്റ്റംബറിൽ നിർമാണം ആരംഭിച്ച് 2025 മേയിൽ ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്തിയതോടെ കേരളത്തിന്റെ പാരമ്പര്യ കരവിരുതിൽ പിറന്ന പായ്ക്കപ്പൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. ബേപ്പൂരിൽനിന്ന് പായ്കപ്പൽ ആദ്യം കർണാടകയിലെ കാർവാറിലെ നാവികസേന ആസ്ഥാനത്തെത്തിച്ചു. കഴിഞ്ഞ ഡിസംബർ 14ന് കാർവാറിൽനിന്ന് ഗുജറാത്തിലെ പോർബന്തറിലെത്തിച്ച പായ്ക്കപ്പൽ ഡിസംബർ 29ന് മസ്കത്ത് തീരം ലക്ഷ്യമാക്കി ചരിത്രയാത്ര തിരിച്ചു. പോർബന്തർ മുതൽമസ്കത്ത് വരെയായിരുന്നു ദൗത്യം.


ഐ.എൻ.എസ്.വി കൗണ്ടിന്യ സുൽത്താൻ ഖാബൂസ് പോർട്ടിലേക്ക് അടുക്കുന്നു


 യാത്രയുടെ നാലാം ദിനത്തിൽ സംഘാംഗങ്ങൾ നാവികസേന തലവൻ ദിനേശ് കെ. ത്രിപാഠിയുമായി സംസാരിക്കുന്നു


പോർബന്തർ മുതൽ മസ്കത്ത് വരെ...

മസ്കത്ത്: അതൊരു അപൂർവ യാത്രയായിരുന്നു. കുടിക്കാനും പാചകത്തിനും മറ്റുമായി ഒരാൾക്ക് ദിനേന പരമാവധി നാലര ലിറ്റർ വെള്ളം, അഞ്ചോ ആറോ ദിവസത്തേക്കുള്ള പച്ചക്കറികൾ, മറ്റു ദിവസങ്ങളിൽ ഡ്രൈ റേഷനും കടലിൽനിന്ന് പിടിക്കുന്ന മീനും വിഭവങ്ങളായി. തുറന്ന ഡെക്കിൽ സ്ലീപ്പിങ് ബാഗുകളിലായിരുന്നു ഉറക്കം പ്രാഥമികാവശ്യത്തിനായി കപ്പലിന്റെ പുറത്ത് ഒരുക്കിയ തുറന്ന ഇരിപ്പിടമായിരുന്നു ഏക ആശ്രയം. ഇങ്ങനെയൊക്കെയായിരുന്നു ഐ.എൻ.എസ്.വി കൗണ്ടിന്യയിലെ 16 നാവിക സേനാംഗങ്ങളുടെ സാഹസിക യാത്ര. ചില ദിവസങ്ങളിൽ ശക്തമായ കാറ്റ് ഭയപ്പെടുത്തിയപ്പോൾ മറ്റു ചില ദിനങ്ങളിൽ കടൽ ശാന്തമായതോടെ പായ്ക്കപ്പലിന് സഞ്ചരിക്കാൻ ആവശ്യത്തിന് കാറ്റില്ലാതെ സഞ്ചാരവും തടസ്സപ്പെട്ടു. എൻജിനോ ആധുനിക പ്രൊപ്പൽഷൻ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ കാറ്റിന്റെയും തിരമാലകളുടെയും സഹായത്തോടെ മാത്രമാണ് പായ്ക്കപ്പൽ സഞ്ചരിക്കുന്നത്. കനത്ത മഴ പേടിപ്പെടുത്തിയ ദിനങ്ങളുമുണ്ടായിരുന്നു.

ഏഴാം ദിനത്തിൽ തുടർയാത്രക്കുള്ള സമുദ്ര സഞ്ചാര മാപ്പ് പരിശോധിക്കുന്നു

ഇതിനിടെ ചരക്കുകപ്പലുകൾ നിരന്തരം സഞ്ചരിക്കുന്ന സമുദ്രത്തിലെ തിരക്കേറിയ അന്താരാഷ്ട്ര കോറിഡോറിലൂടെ സഞ്ചരിക്കേണ്ടി വന്നതും വെല്ലുവിളിയായിരുന്നു. യാത്രയുടെ വിവരങ്ങൾ സംഘാംഗങ്ങൾ അതതു ദിവസം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. 15 ദിവസംകൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച യാത്ര ഒടുവിൽ 17 ാം ദിനം മസ്കത്തിലെ സുൽത്താൻ ഖാബൂസ് പോർട്ടിലണഞ്ഞപ്പോൾ ഇന്ത്യൻ നാവിക സേനയുടെ ചരിത്രത്തിലെ സുവർണരേഖയായി അതുമാറി. 



1. മൺഭരണികളിൽ വെള്ളംസൂക്ഷിച്ച നിലയിൽ, 2, പായ്ക്കപ്പലിന് പുറത്ത്പ്രാഥമിക ആവശ്യത്തിനൊരുക്കിയ ഇരിപ്പിടം


 


Tags:    
News Summary - Historic journey ends; INSV kaudinya receives warm welcome

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.