ഒമാനിൽ വാദികൾ നിറഞ്ഞൊഴുകുന്നു

ഗൾഫിൽ ഒമാനിലടക്കം ദുരിതംവിതച്ച് കനത്തമഴ

ഒമാനിൽ വാദികൾ നിറഞ്ഞൊഴുകി; യു.എ.ഇയിൽ നഗരങ്ങൾ വെള്ളത്തിൽ; ബഹ്റൈനിൽ റോഡുകളിൽ വെള്ളക്കെട്ട്; ഖത്തറിലും മഴ, ഡോക്ടർ മുങ്ങിമരിച്ചു

മസ്കത്ത്: ഒമാനിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ കുതിർന്ന് വടക്കൻ ഗവർണറേറ്റുകൾ. കനത്ത കാറ്റുമുണ്ട്. മുസന്ദം, ബുറൈമി, ദാഹിറ, വടക്ക്-തെക്ക് ബാത്തിന, ദാഖിലിയ, മസ്‌കത്ത്, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിലുമാണ് മൂന്നാംദിവസവും മഴ കോരിച്ചൊരിഞ്ഞത്. ആലിപ്പഴവും വർഷിച്ചു. മിക്ക ഗവർണറേറ്റുകളിലെയും വാദികൾ നിറഞ്ഞൊഴുകുകയാണ്. റോയൽ ഒമാൻ പൊലീസിന്‍റെയും സിവിൽ ഡിഫൻസ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ ഊർജിതമായ രക്ഷാപ്രവർത്തനങ്ങളാണ് നടത്തുന്നത്. ആയിരക്കണക്കിന് ആളുകളെ വിവിധ ഇടങ്ങളിൽനിന്ന് രക്ഷിക്കുകയും ചെയ്തു.

താഴ്ന്ന പ്രദേശങ്ങൾ പലയിടത്തും വെള്ളത്തിനടിയിലണ്. സുഹാർ അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ റോഡുകളും തകർന്നിട്ടുണ്ട്. പത്ത് കുട്ടികളുൾപ്പെടെ 18 പേരാണ് കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ പൊലിഞ്ഞത്. അതേസമയം, മഴയുടെ ശക്തി ബുധനാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച പുലർച്ചവരെയുള്ള കാലയളവിൽ കുറയുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ കാലാവസ്ഥ നിരീക്ഷകൻ കൗസർ ബിൻത് സുലൈമാൻ അൽ ജാബ്രി പറഞ്ഞു.

മനാമ: ബഹ്റൈനിൽ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പകലുമായി വീശിയടിച്ച ശക്തമായ കാറ്റിനും മഴക്കും ചൊവ്വാഴ്ച ഉച്ചയോടെയാണ് ശമനമുണ്ടായത്. മഴ ശമിച്ചെങ്കിലും മിക്ക പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടത് രൂക്ഷമായ ഗതാഗത തടസ്സത്തിനിടയാക്കി. സ്കൂളുകളും കോളജുകളും അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു. വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയത് ബുദ്ധിമുട്ട് സൃഷ്ടിച്ചു.

ദുബൈ: യു.എ.ഇയിൽ തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ച കനത്തമഴ തുടരുന്നു. പല ഭാഗങ്ങളിലും ഇടിമിന്നലിന്‍റെയും ആലിപ്പഴ വർഷത്തിന്‍റെയും അകമ്പടിയോടെയാണ് മഴയെത്തിയത്. ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങി മിക്ക നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദുബൈ വിമാനത്താവളത്തിലെ നിരവധി വിമാന സർവിസുകൾ മഴ കാരണം റദ്ദാക്കി. ദുബൈ മെട്രോ, ബസ്, ടാക്സി സർവിസുകളെയും ചില സ്ഥലങ്ങളിൽ മഴ ബാധിച്ചു.

ദോഹ: തിങ്കളാഴ്ച രാത്രി മുതൽ ഖത്തറിൽ ശക്തമായ കാറ്റ് വീശി. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയും ലഭിച്ചു. കാലാവസ്ഥ വിഭാഗം മുന്നറിയിപ്പിനെ തുടർന്ന് ചൊവ്വാഴ്ച സ്കൂളുകൾ, സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനം ഓൺലൈനിലേക്ക് മാറ്റിയിരുന്നു.

സർക്കാർ ഓഫിസുകളിൽ അവശ്യവിഭാഗം ഒഴികെ ജീവനക്കാർക്ക് വർക് ഫ്രം ഹോം അനുവദിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ രാജ്യത്തിന്റെ അതിർത്തിപ്രദേശങ്ങളിലാണ് കാര്യമായി മഴ പെയ്തത്. തിങ്കളാഴ്ച വൈകീട്ട് ശക്തമായ കാറ്റിനെ തുടർന്ന് പ്രക്ഷുബ്ധമായ കടലിൽ അപകടത്തിൽപെട്ട വിദേശ ഡോക്ടർ മുങ്ങി മരിച്ചു. ഹമദ് മെഡിക്കൽ കോർപറേഷൻ ജനറൽ ആശുപത്രി ശിശുരോഗ വിദഗ്ധൻ ഡോ. മാജിദ് സുലൈമാൻ അൽ ഷൻവാർ ആണ് സീലൈൻ ബീച്ചിൽ മരിച്ചത്. 

Tags:    
News Summary - Heavy rain wreaks havoc in the Gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.