മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു. കനത്ത കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു മഴ കോരിച്ചൊരിഞ്ഞത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉൾപ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറി നേരിയ തോതിൽ ഗതാഗതം തടസ്സപ്പെട്ടു. ഇബ്രി, നിസ്വ, അൽ അഷ്കറ, ജഅലാൻ ബാനി ബൂ അലി എന്നിവിടങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. തിങ്കളാഴ്ച രാത്രിയോടെതന്നെ വിവിധ ഇടങ്ങളിൽ മഴ പെയ്തു തുടങ്ങിയിരുന്നു. ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് കരുത്താർജിച്ചത്. അതേസമയം, മസ്കത്തടക്കമുള്ള നഗരങ്ങളിൽ രാവിലെ മുതൽക്കേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.
ന്യൂനമർദം വരുംദിവസങ്ങളിലും ഒമാൻ സുൽത്താനേറ്റിനെ ബാധിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു. നാഷനൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്ററിന്റെ ഏറ്റവും പുതിയ കാലാവസ്ഥ ഭൂപടങ്ങളും വിശകലനങ്ങളുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ മഴ ലഭിക്കും. വാദികൾ നിറഞ്ഞൊഴുകുകയും ചെയ്യും. ബാക്കിയുള്ള ഗവർണറേറ്റുകളിൽ ഭാഗിക മേഘാവൃതമായിരിക്കും. കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഒമാൻ കടലിന്റെ തീരങ്ങളിൽ തിരമാലകൾ 1.5 മുതൽ 2.5 മീറ്റർ വരെയും അറബിക്കടലിന്റെ തീരങ്ങളിൽ നാല് മീറ്റർ വരെയും ഉയർന്നേക്കും. എല്ലാവരും ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.