മസ്കത്ത്: ഒരുമയുടെ സന്ദേശവുമായി ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഹാർമോണിയസ് കേരള സീസൺ 3'ന്റെ ടിക്കറ്റ് വിൽപനക്ക് തുടക്കമായി.ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിങ് കൺവീനർ പി. ശ്രീകുമാറിന് നൽകി ഗൾഫ് മാധ്യമം ഒമാൻ റെസിഡന്റ് മാനേജർ ഷക്കീൽ ഹസൻ ആദ്യ വിൽപന നിർവഹിച്ചു.
'ഹാർമോണിയസ് കേരള' പ്രോഗ്രാം കമ്മിറ്റി കോ കൺവീനർ പി.എം. ഷൗക്കത്തലി, ഗൾഫ് മാധ്യമം ഒമാൻ മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.ഡിസംബർ 30ന് മസ്കത്ത് ഖുറമിലെ സിറ്റി ആംഫി തിയറ്ററിലാണ് മലയാളികളുടെ ഉദാത്തമായ കൂട്ടായ്മയുടെ മാതൃകക്ക് ആഘോഷത്തിന്റെ നിറം പകരുന്ന 'ഹാർമോണിയസ് കേരള' അരങ്ങേറുന്നത്. നൂർ ഗസൽ, ലുലു ഹൈപർ മാർക്കറ്റ്, സീ പേൾസ് ഗോൾഡ് ആൻഡ് ഡയ്മണ്ട് ജ്വല്ലറി, ബദർ അൽസമ ഹോസ്പിറ്റൽ എന്നിവരാണ് പരിപാടിയുടെ മുഖ്യപ്രായോജകർ.
മസ്കത്തിലെ മലയാളികളുടെ ഏറ്റവും വലിയ ഒത്തുകൂടലാകുന്ന ഈ സംഗീത-കലാവിരുന്നിന് ആവേശം പകർന്ന് മലയാളത്തിലെ മികച്ച കലാകാരന്മാരാണ് അരങ്ങിലണിനിരക്കുക.നടൻ കുഞ്ചാക്കോ ബോബൻ, സംവിധായകൻ കമൽ എന്നിവർക്കൊപ്പം ഗായകരായ സുദീപ് കുമാർ, നിത്യ മാമ്മൻ, അക്ബർ ഖാൻ, യുംന അജിൻ, ജാസിം, ചിത്ര അരുൺ, വയലിനിസ്റ്റും ഗ്രാമി അവാർഡ് ജേതാവുമായ മനോജ് ജോർജ്, നടനും നർത്തകനുമായ റംസാൻ, മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ എന്നിവരും ആംഫി തിയറ്ററിനെ കലാവിരുന്നിന്റെ പൂരപ്പറമ്പാക്കും.ഡയ്മണ്ട് (10 റിയാൽ), പ്ലാറ്റിനം (അഞ്ച് റിയാൽ), ഗോൾഡ് (മൂന്ന് റിയാൽ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾക്ക്- +968 92369485, +968 95629600.
റോഡ് ഷോകൾ ഇന്ന് തുടങ്ങും
മസ്കത്ത്: മാനവികതയുടെയും ഐക്യബോധത്തിന്റെയും ആരവമുയർത്തുന്ന ഗൾഫ് മാധ്യമം 'ഹാർമോണിയസ് കേരള'യുടെ മൂന്നാം എഡിഷന്റെ റോഡ് ഷോകൾക്ക് വെള്ളിയാഴ്ച തുടക്കമാകും. ചിരിയും ചിന്തയുമുണർത്തുന്ന കളികളും കാര്യങ്ങളുമായി പ്രമുഖ അവതാരകൻ രാജ് കലേഷ് ഇന്ന് വൈകീട്ട് ആറിന് ബൗഷറിലെ ലുലു ഹൈപർ മാർക്കറ്റിൽ പ്രചാരണ പരിപാടികൾക്ക് തുടക്കംകുറിക്കും.
ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 11.30 വരെ ദാർസൈത് ലുലുവിലും വൈകീട്ട് ആറുമുതൽ രാത്രി ഒമ്പതു വരെ റൂവി ലുലുവിലും രസകരമായ മത്സരങ്ങളും കൈനിറയെ സമ്മാനങ്ങളുമായി രാജ് കലേഷ് എത്തും. വെള്ളിയാഴ്ച രാത്രി ഏഴിന് അവന്യൂസ് മാളിലെ സീ പേൾസ് ഗോൾഡ് ആൻഡ് ഡയ്മണ്ട് ജ്വല്ലറിയിലും രാജ് കലേഷ് 'ഹാർമോണിയസ് കേരള'യുടെ വിളംബരവുമായെത്തും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് മത്ര സൂഖിലെ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിലും രാജ് കലേഷിന്റെ നേതൃത്വത്തിൽ 'ഹാർമോണിയസ് കേരള'യുടെ റോഡ് ഷോ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.