മസ്കത്ത്: സുൽത്താനേറ്റിന്റെ ഹജ്ജ് മിഷൻ സംഘം സൗദിയിലെത്തി. സുൽത്താൻ ബിൻ സഈദ് അൽ ഹിനായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സൗദിയിലെത്തിയത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംഘത്തിന് നല്കിയ യാത്രയയപ്പിൽ ഔഖാഫ് മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സഈദ് അല്‍ മമാരി, ഒമാനിലെ സഊദി അംബാസഡര്‍ അബ്ദുല്ല ബിന്‍ സഊദ് അല്‍ അനസി, മന്ത്രാലയം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
അതേസമയം, ഈ വർഷം ഒമാനിൽനിന്ന് ഹജ്ജിന് പോകാൻ നേരത്തേ അനുമതി ലഭിച്ച സ്വദേശികളും വിദേശികളുമടക്കമുള്ളവരുടെ നടപടിക്രമങ്ങൾ പുരാഗമിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ ഗവർണറേറ്റുകളിൽ വാക്സിനുകൾ നൽകി തുടങ്ങിയിട്ടുണ്ട്.
ജൂലൈ മൂന്നുവരെ വാക്സിൻ എടുക്കാവുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. രണ്ട് ഡോസ് കോവിഡ് വാക്സിന്, മസ്തിഷ്ക രോഗത്തിനെതിരെയുള്ള വാക്സിന്, സീസണല്‍ ഫ്ലു വാക്സിന് എന്നിവയാണ് നൽകുന്നത്.
ഇവർ വരും ദിവസങ്ങളിൽ ഹജ്ജ് നിർവഹിക്കാനായി തിരിക്കും. 8,338പേർക്കാണ് ഇത്തവണ ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ചിട്ടുള്ളത്. ഇതിൽ 200പേർ വിദേശികളാണ്. നേരത്തേ 6,338 ആളുകൾക്കായിരുന്നു അവസരം ലഭിച്ചിരുന്നത്. പിന്നീട് ഹജ്ജ് ക്വോട്ട 2,000കൂടി വർധിപ്പിച്ച് നൽകുകയായിരുന്നു.
ഇത്തവണ നറുക്കെടുപ്പിലൂടെയാണ് ഹജ്ജ് തീർഥാടകരെ കണ്ടെത്തിയിരുന്നത്. ഒമാനിൽ ആദ്യമായാണ് നറുക്കെടുപ്പിലൂടെ ഹജ്ജിന് പോവുന്നവരെ കണ്ടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.