മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൈദരലി ശിഹാബ് തങ്ങൾക്ക് കെ.എം.സി.സി പ്രവർത്തകർ നൽകിയ സ്വീകരണം (ഫയൽ)
മസ്കത്ത്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും നിരവധി മഹല്ലുകളുടെ ഖാദിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് പ്രാർഥനയോടെ കഴിഞ്ഞിരുന്നവർക്ക് മുന്നിൽ അപ്രതീക്ഷിതമായെത്തിയ മരണ വാർത്തയറിഞ്ഞ് പലരും വിതുമ്പി. വിവിധ പരിപാടികൾക്കായി മസ്കത്തിൽ എത്തിയിരുന്ന തങ്ങൾ സ്വദേശികളുമായും നല്ല ഊഷ്മള ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു. മസ്കത്ത് സുന്നി സെന്ററടക്കമുള്ള വിവിധ സനദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പ്രാർഥന ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്. ധർമികമായി മുന്നോട്ടുപോകുമ്പോൾ സങ്കുചിത ചിന്താഗതികൾ പാടില്ലെന്നും എല്ലാവരെയും സമഭാവനയോടെ പരിഗണിക്കണമെന്നായിരുന്നു തങ്ങൾ പാർട്ടി പ്രവർത്തകരായ പ്രവാസികളോട് പറഞ്ഞിരുന്നത്.ഹൈദരലി തങ്ങൾ ഉദ്ഘാടനം ചെയ്ത നിരവധി സ്ഥാപനങ്ങൾ ഒമാനിലുണ്ട്. തങ്ങൾ ഒമാനിലെത്തി എന്നറിഞ്ഞാൽ അദ്ദേഹത്തെ സന്ദർശിക്കാൻ സഹോദര സമുദായ നേതാക്കൾ വരുന്നത് പതിവ് കാഴ്ച്ചയായിരുന്നു. വിവിധ സാമൂഹിക സന്നദ്ധ സംഘടനകൾ തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചു. സൗമ്യസാന്നിധ്യമായിരുന്ന തങ്ങളുടെ വേർപാട് മതേതര കേരളത്തിന് തീരാനഷ്ടമാണെന്ന് മസ്കത്ത് കെ.എം.സി.സി പ്രസിഡന്റ് റയിസ് അഹമ്മദ് പറഞ്ഞു. മതസൗഹാര്‍ദത്തിനു വേണ്ടി പ്രയത്നിച്ച വ്യക്തിയായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് മസ്കത്ത് ഇന്ത്യൻ മീഡിയ ഫോറം അനുശോചനക്കുറിപ്പിൽ അറിയിച്ചു. രാഷ്ട്രീയത്തിനപ്പുറം മാന്യതയും സംശുദ്ധവുമായ വ്യക്തിത്വത്തിലൂടെ കേരളീയ സമൂഹത്തിന് മാതൃകയായിരുന്നു ഹൈദരലി തങ്ങളെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ പറഞ്ഞു. ഹൈദരലി തങ്ങളുടെ നിര്യാണം മതേതര കേരളത്തിന് തീരാനഷ്ടമാണെന്ന് ഒ.ഐ.സി.സി അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് സജി ഔസഫ് പ്രസ്താവനയിൽ അറിയിച്ചു. മതസൗഹാർദത്തിനും സാമുദായിക ഐക്യത്തിനും വേണ്ടി പ്രയത്നിച്ച വ്യക്തിയെയാണ് ഹൈദരലി തങ്ങളുടെ വിയോഗത്തോടെ കേരളീയ സമൂഹത്തിന് നഷ്ടമായിരിക്കുന്നതെന്ന് പ്രവാസി വെൽഫെയർ ഒമാൻ പ്രസിഡന്റ് കെ. മുനീർ പറഞ്ഞു. ഒരു നേതാവെന്ന നിലയിൽ പക്വതകൊണ്ടും വിനയം കൊണ്ടും ജനമനസ്സുകളെ കീഴടക്കിയ നേതാവായിരുന്നു അദ്ദേഹമെന്നും അനുശോചന സന്ദേശത്തിൽ മുനീർ പറഞ്ഞു. കേരളത്തിലെ മതസൗഹാർദം നിലനിർത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിത്വത്തെയാണ് തങ്ങളുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിർ പറഞ്ഞു. സമൂഹത്തിന്റെയും സമുദായത്തിന്റെയും പുരോഗതിക്ക് വേണ്ടി പ്രയത്നിച്ച ആളായിരുന്നു തങ്ങളെന്ന് ഐ.സി.എഫ് ഗൾഫ് കൗൺസിൽ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. സാമൂഹിക ജീവിതത്തിൽ പ്രവാസി സമൂഹത്തെ ചേർത്ത് പിടിച്ച അപൂത്വം ചില നേതാക്കളിൽ ഒരാളായിരുന്നു തങ്ങളെന്ന് കെ.എം.സി.സി നേതാവ് പി.എ.വി. അബൂബക്കർ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് അധ്യക്ഷൻ എന്നതിനേക്കാൾ ഉപരി മനുഷ്യസ്നേഹിയും ജീവകാരുണ്യത്തിന്റെ ഉദാത്ത മാതൃകയുമായിരുന്നു ഹൈദരലി തങ്ങളെന്ന് മലയാളം ഒമാൻ ചാപ്റ്റർ വൈസ് ചെയർമാൻ മുഹമ്മദ് അൻവർ ഫുല്ല പറഞ്ഞു.
ലാളിത്യവും സൗമ്യതയുംകൊണ്ട് ജനമനസ്സുകളില്‍ ഇടംനേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്ന് സോഷ്യൽ ഫോറം ഒമാൻ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. ലാളിത്യവും സൗമ്യതയുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെപോലും മനസ്സുകളില്‍ ഇടംനേടാന്‍ കഴിഞ്ഞ നേതാവായിരുന്നു ശിഹാബ് തങ്ങളെന്ന് ഐ.എം.സി.സി ഒമാൻ ഭാരവാഹികൾ പറഞ്ഞു.
സലാല: ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെ അമരക്കാരനായിരിക്കെത്തന്നെ മുസ്ലിം സമുദായത്തിന്റെ ആത്മീയ നേതാവും സാഹോദര്യത്തിന്റെയും മത സൗഹാർദത്തിന്റെയും എളിമയുടെയും ഭാവമായിരുന്നു തങ്ങളെന്ന് പി.സി.എഫ് സലാല കമ്മിറ്റി അനുശോചനക്കുറിപ്പിൽ അറിയിച്ചു.
അനുശോചിച്ചു
ദുബൈ:ജാതിമത ഭേദമന്യേ എല്ലാവർക്കും തണലായിരുന്ന, സൗമ്യതയുടെ ആൾരൂപമായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ദുഃഖംരേഖപ്പെടുത്തുന്നതായി റീജൻസി ഗ്രൂപ്പ് അറിയിച്ചു. നാട്ടിൽ പോകുന്ന സമയത്ത് എത്ര തിരക്കുണ്ടെങ്കിലും പാണക്കാട് സന്ദർശിച്ച് സുഖ വിവരങ്ങൾ അന്വേഷിക്കാതെ മടങ്ങാറിലെന്ന് ചെയർമാൻ ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ പറഞ്ഞു. ജീവിത യാത്രയിലെ വഴികാട്ടിയായിരുന്ന ദീർഘ കാലത്തെ ആത്മ ബന്ധമുള്ള ജേഷ്ടസഹോദരനെയാണ് നഷ്ടമായതെന്ന് ചെയർമാൻ ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ പറഞ്ഞു.
വിദഗ്ദ്ധ ചികിത്സക്കായി അമേരിക്കയിൽ പോയ സമയത്തു കൂടെ യാത്ര ചെയ്യാനും ദിവസങ്ങളോളം അടുത്ത് ഇടപഴകാനുമായതു ജീവിത ഭാഗ്യമായി കരുതുന്നുവെന്ന് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ. സമൂഹത്തിന് വലിയ നഷ്ടമാണെന്നും ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ പറഞ്ഞു. നിരവധി തവണ അടുത്തിടപഴകിയപ്പോഴും യാത്രകളിലും കൊച്ചു കുട്ടിയുടെ നിഷ്കളങ്കഥയാണ് കാണാനായതെന്ന് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അബൂബക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.