1.ദോഫാറിലെ ബയോബാബ് മരങ്ങൾ 2.ദോഫാറിലെ കുന്തിരിക്ക മരങ്ങളിലൊന്ന്
സലാല: ദോഫാർ മേഖലയിലെ സവിശേഷമായ ജൈവവൈവിധ്യം നിലനിർത്തുന്നതിനും മരുഭൂവൽക്കരണത്തിനെതിരെ നടപടികൾക്കുമായി ഒമാൻ പരിസ്ഥിതി അതോറിറ്റി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ വിലായത്തുകളിലായി അപൂർവ്വ ഇനം സസ്യങ്ങൾക്കായി പ്രത്യേക ഉദ്യാനങ്ങൾ (സ്പെഷ്യലൈസ്ഡ് ഗാർഡൻസ്) അതോറിറ്റി സ്ഥാപിച്ചു. ചരിത്രപരവും സാമ്പത്തികപ്രാധാന്യമുള്ള പ്രാദേശികമായ അപൂർവ സസ്യങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിലെ സസ്യാവരണം വൈവിധ്യം നിറഞ്ഞതും സുസ്ഥിരവമാക്കുക എന്ന ലക്ഷ്യവും പദ്ധതികൾക്കണ്ട്.
ഗവർണറേറ്റിൽ നാല് ഗാർഡൻ- ട്രീ പാർക്ക് പദ്ധതികൾ പൂർത്തിയായതായി ദോഫാർ പരിസ്ഥിതി ഡയറക്ടറേറ്റിന്റെ ഡയറക്ടർ ജനറൽ അലി ബിൻ സലീം ബൈത് സഈദ് വ്യക്തമാക്കി. സലാലയിലെ മുദം മേഖലയിൽ 5,500 കുന്തിരിക്ക (ഫ്രാങ്കിൻസെൻസ്) മരങ്ങൾ നട്ടുപിടിപ്പിക്കൽ, ദൽഖൂത്തിലെ ഖദ്രാഫി മേഖലയിൽ 260 പാൻഡനസ് മരങ്ങൾ, റഖ്യുത്തിലെ ഷാത് മേഖലയിൽ 67 അറിബ് മരങ്ങളുടെ ഉദ്യാനം, മിർബാത്തിലെ ദമർ മേഖലയിലെ 169 ബയോബാബ് മരങ്ങൾ ഉൾപ്പെടുന്ന ഉദ്യാനം എന്നിവയാണ് പ്രധാന പദ്ധതികൾ.
ഈവർഷം പ്രത്യേക ശാസ്ത്രീയ കേന്ദ്രങ്ങളുമായി സഹകരിച്ച് അറേബ്യൻ മിർ മരങ്ങളിൽ ടിഷ്യു കൾച്ചർ പരീക്ഷണങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തുമ്രൈത്തിലെ മദ്ഹി മേഖലയിലെ മിർ വൃക്ഷ ഉദ്യാനത്തിൽ ഇത് നടപ്പാക്കും. കൂടാതെ മിർബാത്തിലെ അൽ-ദമീർ മേഖലയിലെ ഹെന്ന വൃക്ഷ ഉദ്യാന പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി, സാംസ്കാരിക, സാമ്പത്തിക മൂല്യമുള്ള ഈ സസ്യങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യം.
മരുഭൂവൽകരണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായും ദോഫാറിന്റെ സസ്യ പൈതൃകം സംരക്ഷിക്കുന്നതിനുമായി സദഹ് മേഖലയിലെ സിദ്ര് പോലുള്ള കാട്ടുജീവ സസ്യങ്ങൾക്ക് അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ സംരക്ഷിത മേഖലകൾ സൃഷ്ടിക്കാനുള്ള പദ്ധതികളും പുരോഗമിക്കുന്നു. അപൂർവവും പ്രാചീനവുമായ 100 സിദ്ര് മരങ്ങളെ സംരക്ഷിക്കുന്ന പ്രത്യേക പദ്ധതി വൈകാതെ പൂർത്തിയാവും. കൂടാതെ അപൂർവ സസ്യങ്ങളുടെ തൈകളും വിത്തുകളും ശേഖരിച്ച് സംരക്ഷിക്കുന്നതിനായി ചെറിയ നഴ്സറിയും സ്ഥാപിക്കുന്നുണ്ട്.
തുമ്രൈത്തിലെ ഷിസർ മേഖലയിലെ 250,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ‘ഡെസർട്ട് ഷാഡോസ് പാർക്ക്’ പദ്ധതിയും പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളുടെ ഭാഗമാണ്. ഏകദേശം 21,000 മരങ്ങൾ നട്ട് പരിസ്ഥിതി സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുകയും മരുഭൂമീകരണം തടയുകയും ചെയ്യുകയാണ് ലക്ഷ്യം.
ഇതിനൊപ്പം ‘പ്ലാന്റ് മെമ്മറി ഓഫ് ദോഫാർ’ പദ്ധതിയുമായി ബന്ധപ്പെട്ട പഠനങ്ങളും പുരോഗമിക്കുന്നു. ഒമാൻ ടൂറിസം ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി അപൂർവ ദോഫാർ സസ്യങ്ങളെ ശേഖരിക്കുകയും രേഖപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രത്യേക കേന്ദ്രമായി മാറും.
ശാസ്ത്രീയ, ഗവേഷണ, വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ ഗവർണറേറ്റിന്റെ സമ്പന്നമായ സസ്യ പൈതൃകം സംരക്ഷിക്കാനും മേഖലക്ക് മൂല്യവർധനവുണ്ടാക്കാനും ഇത് സഹായിക്കും.
കേവലം മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതിലുപരി, ഓരോ പ്രദേശത്തെയും മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ സസ്യങ്ങളെ കണ്ടെത്തി അവയെ പ്രത്യേക ക്ലസ്റ്ററുകളായി വളർത്തിയെടുക്കുക എന്നതാണ് പരിസ്ഥിതി അതോറിറ്റിയുടെ തന്ത്രം. കാലിമേച്ചിൽ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് ഈ ചെടികൾക്ക് സംരക്ഷണം നൽകാൻ ഇത്തരം വേലിക്കെട്ടിയ ഉദ്യാനങ്ങൾ സഹായിക്കുന്നു. ദോഫാറിന്റെ പച്ചപ്പും പ്രകൃതിഭംഗിയും നിലനിർത്തുന്നതിലൂടെ വിനോദസഞ്ചാര മേഖലക്കും ഈ പദ്ധതി വലിയ ഗുണം ചെയ്യുമെന്ന് അതോറിറ്റി അധികൃതർ വ്യക്തമാക്കി.
ഹരിത പ്രദേശങ്ങളിലൂടെ വാഹനങ്ങൾ ഓടിക്കുന്നത് മണ്ണിന്റെ ഘടനയെ ബാധിക്കുകയും ചെടികൾ നശിക്കാൻ കാരണമാവുകയും ചെയ്യും. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ അതോറിറ്റി കടുത്ത നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്. പ്രകൃതി നശിപ്പിക്കുന്ന രീതിയിലുള്ള അഭ്യാസപ്രകടനങ്ങൾ നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.