മസ്കത്ത്: ഇബ്രാഹീം നബിയുടെ ത്യാഗസ്മരണയില്‍ ഒമാനിലെ വിശ്വാസി സമൂഹവും ബലിപെരുന്നാൾ ആഘോഷിച്ചു. കോവിഡിെൻറ പശ്ചാത്തലത്തിൽ പകിട്ടില്ലാതെ പ്രാർഥനകളോടെ ഫ്ലാറ്റിെൻറ നാല് ചുമരുകൾക്കുള്ളിലായിരുന്നു പ്രവാസികളുടെ പെരുന്നാൾ ആഘോഷം. രാജ്യത്ത് ഒരിടത്തും പള്ളികളിൽ പെരുന്നാൾ നമസ്കാരം ഉണ്ടായിരുന്നില്ല. ഈദ്ഗാഹുകൾക്കും അനുമതിയുണ്ടായിരുന്നില്ല. നമസ്കാരത്തിനും മറ്റുമായി ഒത്തുചേരലുകൾ പാടില്ലെന്നും നിർദേശം ലംഘിക്കുന്നവർക്ക് കനത്ത തുക പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. വ്യക്തിപരമായോ കുടുംബസമേതമോ പ്രാർഥന നിർവഹിക്കണമെന്നായിരുന്നു നിർദേശം. അതിരാവിലെതന്നെ പള്ളികളിൽനിന്ന് തക്ബീർ മുഴങ്ങിയിരുന്നു. കുടുംബമായി താമസിക്കുന്നവരും ബാച്ലർ മുറികളിൽ താമസിക്കുന്നവരും പുലർച്ചെ പെരുന്നാൾ നമസ്കാരം നിർവഹിച്ചു. ബാച്ലർ മുറികളിൽ കൂട്ടത്തിലെ മുതിർന്നവർ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. നമസ്കാര ശേഷം നാട്ടിലുള്ള ബന്ധുക്കളെയും ഒമാനിലും മറ്റ് ഗൾഫ് രാഷ്ട്രങ്ങളിലുമുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ ടെലിഫോണിലും വിഡിയോ കാളിലുമെല്ലാം വിളിച്ച് പെരുന്നാൾ ആശംസ പങ്കുവെച്ചു. മുൻ പെരുന്നാളുകളിൽ നിന്ന് വ്യത്യസ്തമായി പുതുവസ്ത്രങ്ങൾ വാങ്ങിയവരുടെ എണ്ണം കുറവായിരുന്നു.
കരുതലിെൻറ ബലിപെരുന്നാളിൽ മഹാമാരിയെ കുറിച്ച ആശങ്കകളും മഹാമാരിയെ എത്രയും വേഗം അകറ്റണമെന്ന പ്രാർഥനകളുമായിരുന്നു എല്ലാവർക്കും പങ്കുവെക്കാനുണ്ടായിരുന്നത്. ബാച്ലർ താമസക്കാരിൽ വലിയ പങ്കും ഹോട്ടലുകളെയാണ് ഭക്ഷണത്തിനായി ആശ്രയിച്ചത്. കുടുംബമായി താമസിക്കുന്നവരുടെ വീടുകളിൽ പോയി ഭക്ഷണം കഴിച്ചിരുന്നവരും സുഹൃത്തുക്കൾ ഒരുമിച്ച് ചേർന്ന് തയാറാക്കി ഭക്ഷണം കഴിച്ചിരുന്നവരുമെല്ലാം ഇക്കുറി മഹാമാരി സൃഷ്ടിച്ച സാമൂഹിക അകലത്തിൽ ഹോട്ടലുകളെ ആശ്രയിക്കാൻ നിർബന്ധിതരായി.
കുടുംബമായി താമസിക്കുന്നവരും ഉച്ചക്ക് മിതമായ വിഭവങ്ങളോടെയാണ് ഭക്ഷണം തയാറാക്കിയത്. ഉച്ചക്കുശേഷം ബീച്ചുകളിലേക്കും മറ്റുമുള്ള യാത്രകളും ആളുകൾ ഒഴിവാക്കി. ബീച്ചുകൾക്ക് സമീപം പൊലീസ് പരിശോധന ശക്തമായിരുന്നു. മത്ര കോർണിഷും ആളൊഴിഞ്ഞ നിലയിലായിരുന്നു. മലയാളി കുടുംബങ്ങൾ ഒട്ടും തന്നെ പുറത്തിറങ്ങിയില്ല എന്നുവേണം പറയാൻ. വിവിധ പ്രാദേശിക കൂട്ടായ്മകളുടെയും മറ്റും നേതൃത്വത്തിൽ ഓൺലൈൻ പെരുന്നാൾ ആഘോഷങ്ങൾക്ക് വൈകുന്നേരത്തോടെ തുടക്കമായി. സൂം, ഫേസ്ബുക്ക് ലൈവ് തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിച്ചായിരുന്നു ഔൺലൈൻ ആഘോഷം. വിവിധ കലാപരിപാടികൾ, മാപ്പിളപ്പാട്ട് തുടങ്ങിയവ നടന്നു. രാവേറെ ചെല്ലുന്നതുവരെ ഈ ആഘോഷം തുടർന്നു. കഴിഞ്ഞ ചെറിയ പെരുന്നാളിൽനിന്ന് വ്യത്യസ്തമായി ഇക്കുറി നിയമലംഘനം ഒട്ടും റിപ്പോർട്ട് ചെയ്തില്ല. ചെറിയ പെരുന്നാളിന് നമസ്കാരത്തിന് ഒത്തുചേർന്നവർക്കും ക്രിക്കറ്റ് കളിച്ചവർക്കുമെതിരെ നടപടിയെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.