മസ്കത്ത്: രാജകുടുംബാംഗം ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ സാന്ത്വനവാക്കുകളുമായി ഒമാൻ പ്രതിനിധിസംഘം യു.എ.ഇയിലെത്തി. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രതിനിധിയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ്, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് സുൽത്താന്റെ അനുശോചനം കൈമാറി. തലസ്ഥാന നഗരമായ അബൂദബിയിലെ അൽ മുഷ്രിഫ് കൊട്ടാരത്തിൽ സയ്യിദ് അസദിനെയും സംഘത്തെയും യു.എ.ഇ പ്രസിഡൻറ് സ്വീകരിച്ചു.
സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ. സഈദ് ബിൻ ഹമൂദ് അൽ മഅ്വാലി, സയ്യിദ് അസദിന്റെ ഓഫിസ് സെക്രട്ടറി ജനറൽ ശൈഖ് ഖലീഫ ബിൻ ഹമദ് അൽ ബാദി, യു.എ.ഇയിലെ ഒമാൻ അംബാസഡർ സയ്യിദ് ഡോ. അഹ്മദ് ബിൻ ഹിലാൽ അൽ ബുസൈദി എന്നിവരടങ്ങുന്ന പ്രതിനിധിസംഘമായിരുന്നു അസദിനെ അനുഗമിച്ചിരുന്നത്. അൽഐനിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയായിരുന്നു അന്തരിച്ച ശൈഖ് തഹ്നൂൻ. യു.എ.ഇയിൽ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.