ഖുറിയാത്ത് വിലായത്തിലെ റാസ് അബൂദാവൂദിൽ നടന്ന ശുചീകരണ യജ്ഞത്തിന്റെ ദൃശ്യങ്ങൾ
മസ്കത്ത്: ഒമാനിലെ പ്രകൃതിരമണീയമായ ദൈമാനിയാത്ത് ദ്വീപ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ പരിസ്ഥിതി അതോറിറ്റി നടത്തിയ വിപുലമായ ശുചീകരണ പ്രവർത്തനത്തിലൂടെ 800 കിലോഗ്രാമോളം സമുദ്രമാലിന്യം നീക്കം ചെയ്തു. സമുദ്രത്തിലെ ജൈവവൈവിധ്യവും പവിഴപ്പുറ്റുകളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യം സംഘടിപ്പിച്ചത്. ഖുറിയാത്ത് വിലായത്തിലെ റാസ് അബൂദാവൂദിലും ശുചീകരണം നടന്നു. മസ്കത്തിനും ബർക്കക്കുമിടയിൽ കടലിൽ സ്ഥിതി ചെയ്യുന്ന ഒമ്പതു ദ്വീപുകളുടെ കൂട്ടമാണ് ദൈമാനിയാത്ത് ഐലൻഡ്സ്. മസ്കത്തിനും സൂറിനുമിടയിൽ ഖുറിയാത്തിന്റെ തീരപ്രദേശമാണ് റാസ് അബൂദാവൂദ്.
ദൈമാനിയാത്തിൽ നടന്ന ശുചീകരണ യജ്ഞത്തിൽ 52 മുങ്ങൽ വിദഗ്ധരും നിരവധി സന്നദ്ധപ്രവർത്തകരും പങ്കെടുത്തു. സമുദ്രത്തിന്റെ ആഴങ്ങളിലുള്ള പവിഴപ്പുറ്റുകൾക്കിടയിൽ കുടുങ്ങിക്കിടന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, ഉപേക്ഷിക്കപ്പെട്ട മീൻപിടുത്ത വലകൾ, മറ്റ് ലോഹ അവശിഷ്ടങ്ങൾ എന്നിവയാണ് ഇവർ നീക്കിയത്. പവിഴപ്പുറ്റുകളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്ന തരത്തിൽ മാലിന്യങ്ങൾ വർധിക്കുന്നത് ആശങ്കയുണർത്തുന്നതാണ്.
ദ്വീപിലെ പവിഴപ്പുറ്റ് ആവാസ വ്യവസ്ഥയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ കാമ്പയിനാണിത്. വംശനാശഭീഷണി നേരിടുന്ന കടലാമകൾക്കും അപൂർവമായ സമുദ്രജീവികൾക്കും ആവാസകേന്ദ്രമായ ദൈമാനിയാത്ത് ദ്വീപിന്റെ സ്വാഭാവിക ഭംഗി നിലനിർത്താൻ ഇത്തരം പ്രവർത്തനങ്ങൾ അത്യാവശ്യമാണെന്ന് അതോറിറ്റി വ്യക്തമാക്കി.
സമുദ്ര ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുന്നതിനായി ഒമാൻ നടപ്പാക്കുന്ന വലിയ പദ്ധതികളുടെ ഭാഗമായാണ് ഈ പ്രവർത്തനം. സമുദ്രത്തിൽ മാലിന്യങ്ങൾ തള്ളുന്നത് ഒഴിവാക്കണമെന്നും പ്രകൃതിദത്തമായ ഈ സമ്പത്തിനെ വരുംതലമുറക്കായി കാത്തുസൂക്ഷിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.