മസ്കത്ത്: ഒമാനിൽ വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി നിർബന്ധിത ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു. നിർമ്മാണ മേഖലകളിലും മറ്റ് തുറസ്സായ സ്ഥലങ്ങളിലും ഉച്ചക്ക് 12.30 മുതൽ വൈകുന്നേരം 3.30 വരെ തൊഴിലാളികൾ ജോലി ചെയ്യുന്നതിനാണ് ഒമാൻ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയത്.
തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കടുത്ത ചൂട് കാരണം ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങളും നിർജലീകരണവും ഒഴിവാക്കുന്നതിനാണ് ജൂൺ, ജൂലൈ, ആഗസ്റ്റ് എന്നീ മൂന്ന് മാസങ്ങളിൽ ഈ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് വ്യക്തമാക്കി. തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഈ നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകും.
നിയമം പൂർണമായും പാലിക്കാൻ തൊഴിലുടമകൾ തയാറാകണമെന്നും അതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണമെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവുമാണ് നിയമ ലംഘകര്‍ക്കുള്ള ശിക്ഷ. അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകിളിൽ ഒന്ന് അനുഭവിക്കേണ്ടി വരും.
അതേസമയം, ഒമാനിൽ വിവിധ ഭാഗങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസിനോട് അടുക്കുകയാണ്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ഞായറാഴ്ച ഒമാനിൽ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് സഹമിലാണ്; 48.6 ഡിഗ്രി സെൽഷ്യസ്. രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ജനജീവിതം ദുസ്സഹമാംവിധം കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
അൽ കാമിൽ വൽ വാഫിയിൽ 47.9 ഡിഗ്രി സെൽഷ്യസും സുഹാറിൽ 47.7 ഡിഗ്രിയും ഫഹൂദിൽ 47.4 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. റുസ്താഖിൽ 47.3 ഡിഗ്രി സെൽഷ്യസും ദിമാ വതായീനിൽ 47.1 ഡിഗ്രി സെൽഷ്യസുമാണ് കഴിഞ്ഞ ദിവസത്തെ താപനില. മറ്റ് പ്രവിശ്യകളിലും സമാനമായ രീതിയിൽ ഉയർന്ന താപനിലയാണ് തുടരുന്നത്.
വാദി മആവിലിൽ 46.8 ഡിഗ്രിയും മഖ്ശീൻ, സൂർ, ബിദ്ബിദ്, മുഖൈസ്ന എന്നീ പ്രദേശങ്ങളിൽ 46.6 ഡിഗ്രി സെൽഷ്യസ് വീതവും അന്തരീക്ഷ താപനില രേഖപ്പെടുത്തി. രാജ്യത്തുടനീളം ചൂട് ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.