മസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ മേഖല കൊടുങ്കാറ്റായി മാറിയതായി സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു.
സലാല തീരത്തുനിന്ന് 900 കിലോമീറ്റർ അകലെയാണ് നിലവിൽ കാറ്റുള്ളതെന്ന് അതോറിറ്റി ചൊവ്വാഴ്ച വൈകീട്ട് പുറപ്പെടുവിച്ച അറിയിപ്പിൽ പറഞ്ഞു. കാറ്റിെൻറ ഭാഗമായുള്ള മേഘ മേലാപ്പുകൾ സലാലയിൽനിന്ന് 400 കിലോമീറ്റർ അകലെയാണുള്ളത്. വ്യാഴാഴ്ച വൈകീട്ടുമുതൽ ദോഫാർ, അൽ വുസ്ത മേഖലകളിൽ മഴ ലഭിക്കുമെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നത്.
കാറ്റിെൻറ കേന്ദ്ര ഭാഗത്തിെൻറ ഗതി ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലേക്കാണ്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കാറ്റ് ഒമാൻ തീരത്തെത്താൻ സാധ്യതയുണ്ട്. കനത്ത മഴയും ഇടിയും മിന്നലോടെയുമുള്ള കൊടുങ്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. ദോഫാർ, അൽ വുസ്ത തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ അഞ്ചുമുതൽ എട്ടു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. കടലിൽ പോകുന്നവർ ഏറ്റവും പുതിയ കാലാവസ്ഥാ ബുള്ളറ്റിനുകൾ ശ്രദ്ധിച്ചശേഷം മാത്രമേ പോകാൻ പാടുള്ളൂവെന്ന് അധികൃതർ അറിയിച്ചു. വാദികളിലും താഴ്ന്ന പ്രദേശങ്ങളിൽനിന്നും ആളുകൾ മാറി നിൽക്കുകയും വേണം.
അറബിക്കടലിലെ കാലാവസ്ഥാ മാറ്റം കണക്കിലെടുത്ത് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അടിയന്തര യോഗം ചേർന്നു. സി.ഇ.ഒ മുഹമ്മദ് ബിൻ നാസർ അൽ സാബിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. അതോറിറ്റിയുടെ ദോഫാർ ഒാഫിസുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ അവലോകനം ചെയ്തുവരുകയാണെന്ന് അധികൃതർ അറിയിച്ചു. അറബിക്കടലിലെ കാലാവസ്ഥാ വ്യതിയാനം ശക്തിയാർജിച്ച് ചുഴലിക്കൊടുങ്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൊവ്വാഴ്ച അറിയിച്ചു.
ശനിയാഴ്ച രാവിലെ തെക്കൻ ഒമാൻ, തെക്കുപടിഞ്ഞാറൻ യമൻ തീരങ്ങളിൽ എത്താൻ സാധ്യതയുണ്ടെന്ന് വിവിധ അന്താരാഷ്ട്ര ഏജൻസികളും റിപ്പോർട്ട് ചെയ്തു. കാറ്റ് ചുഴലിക്കാറ്റായി രൂപപ്പെടുന്നതോടെ ‘മെക്കുനു’ എന്ന പേരിലാകും അറിയപ്പെടുക. മണിക്കൂറിൽ 62 കിലോമീറ്റർ മുതൽ 74 കിലോമീറ്റർ വരെയാണ് നിലവിൽ കാറ്റിെൻറ വേഗത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.