മസ്കത്ത്: ഹുർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ച് ഒമാനും ഇറാനും. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രിയും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇരു രാജ്യങ്ങൾക്കുമിടയിലെ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതം സുരക്ഷിതമായി നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഇരു മന്ത്രിമാരും സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായും അതത് രാജ്യങ്ങളുടെ പ്രാദേശിക സമുദ്രാതിർത്തിക്കുള്ളിലെ പരമാധികാര ഉത്തരവാദിത്തങ്ങൾ പാലിച്ചും സുരക്ഷ ഉറപ്പാക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ ഇരുരാജ്യങ്ങളും വ്യക്തമാക്കി.
ഹുർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച ട്രംപിന്റെ ഭീഷണിയും യു.എസ് നടപടികളും ആഗോളതലത്തിൽ ചർച്ചയാവുന്നതിനിടെയാണ് ഒമാൻ, ഇറാൻ വിദേശകാര്യമന്ത്രിമാരുടെ ചർച്ച നടക്കുന്നത് എന്നതാണ് ശ്രദ്ധേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.