മസ്കത്ത്: എബോള വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നവീകരിച്ച എയർ സുവിധ 2.0 പോർട്ടൽ സർവിസിൽ ഗൾഫിൽനിന്നുള്ള യാത്രക്കാരും സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് നൽകണം. ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡൽഹി ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡും ചേർന്നാണ് കോൺടാക്റ്റ്‌ലെസ് പാസഞ്ചർ ഹെൽത്ത് സെൽഫ്-ഡിക്ലറേഷൻ പോർട്ടൽ പുറത്തിറക്കിയത്.
ഇതുപ്രകാരം, ഗൾഫ് രാജ്യങ്ങളിൽനിന്നടക്കം ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയർ സുവിധ 2.0 പോർട്ടൽ വഴി സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകണം. ഇന്ത്യയിലെത്തുന്നതിന് 24 മണിക്കൂർ മുമ്പുതന്നെ ഇതു പൂരിപ്പിച്ചു നൽകാമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ, എബോള ബാധിത രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കു മാത്രമേ സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കിയിരുന്നുള്ളൂ.
21 ദിവസത്തെ യാത്രാ വിവരങ്ങൾ, രോഗബാധയുമായി ബന്ധപ്പെട്ട ചരിത്രം, എന്തെങ്കിലും രോഗലക്ഷണങ്ങൾ എന്നിവയുണ്ടെങ്കിൽ അവ ഫോമിൽ രേഖപ്പെടുത്തണം. വിമാനത്താവളങ്ങളിൽ നേരിട്ടെത്തി പേപ്പർ ഫോമുകൾ പൂരിപ്പിക്കേണ്ട ആവശ്യമില്ലാത്തതിനാൽ യാത്രക്കാർക്ക് എവിടെ നിന്ന് വേണമെങ്കിലും വിവരങ്ങൾ നൽകാം. യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുമ്പ്, വെബ് ചെക്ക്-ഇൻ സമയത്ത് തന്നെ ഫോം പൂരിപ്പിക്കണം. വിമാനത്താവളത്തിൽ എത്തിയ ശേഷം ഡൗൺലോഡ് ചെയ്ത ഡിക്ലറേഷൻ ഫോം ഇന്റർനാഷണൽ ട്രാവൽ ഹെൽത്ത് ഡെസ്കിലോ ഇമിഗ്രേഷൻ കൗണ്ടറിലോ കാണിച്ചാൽ മതിയാകും.
എബോള രോഗബാധയെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യ ഈ മുൻകരുതൽ നടപടി അടിയന്തിരമായി സ്വീകരിച്ചിരിക്കുന്നത്. യാത്ര പുറപ്പെടുന്ന രാജ്യം ഏതായാലും എല്ലാ അന്താരാഷ്ട്ര യാത്രക്കാരും ഇന്ത്യയിലെ ഇമിഗ്രേഷൻ ക്ലിയറൻസിന് മുൻപായി ഈ ഡിജിറ്റൽ സെൽഫ് ഡിക്ലറേഷൻ സമർപ്പിച്ചിരിക്കണമെന്നാണ് നിർദേശം. കഴിഞ്ഞ 21 ദിവസത്തിനിടെ എബോള ബാധിത രാജ്യങ്ങൾ (കോംഗോ, ഉഗാണ്ട) സന്ദർശിക്കുകയോ അതു വഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരുടെ വിവരങ്ങൾ ഈ പോർട്ടൽ വഴി പ്രത്യേകം നിരീക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.