ഏഴാമത് അന്താരാഷ്ട്രയാത്രയുടെ ഭാഗമായി ശബാബ് ഒമാൻ രണ്ട് സ്കോട്ട്ലൻഡിലെ അബർഡീൻ തീരത്ത് നങ്കൂരമിട്ടപ്പോൾ
മസ്കത്ത്: ശബാബ് ഒമാൻ രണ്ട് ഏഴാമത് അന്താരാഷ്ട്ര യാത്രയുടെ ഭാഗമായി സ്കോട്ട്ലൻഡിലെ അബർഡീൻ തീരത്ത് നങ്കൂരമിട്ടു. ദീർഘദൂര സെയിലിങ് റേസുകളുടെ രണ്ടാംഘട്ടം പൂർത്തിയാക്കിയ ശേഷമാണ് കപ്പൽ ഇവിടെ എത്തിയത്. ക്ലാസ് എ സെയിലിങ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും ദീർഘദൂര സെയ്ലിങ്ങ് റേസിൽ നാലാം സ്ഥാനവും കപ്പൽ കരസ്ഥമാക്കി. വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള 39 സെയ്ലിങ് കപ്പലുകളാണ് രണ്ടാം പാദ റേസിൽ പങ്കെടുത്തത്.
ഫ്രാൻസിലെ ലെ ഹാവ്രെ മാരിടൈം ഫെസ്റ്റിവലിൽ ശബാബ് ഒമാൻ രണ്ടിനെ ‘ക്രൂ പരേഡിലെ മികച്ച കപ്പൽ’ ആയി തെരഞ്ഞെടുത്തിരുന്നു. ഫെസ്റ്റിവലിന്റെ ക്രൂ പരേഡിലും അനുബന്ധപ്രവർത്തനങ്ങളിലും ശബാബ് ഒമാൻ-രണ്ട് പ്രകടിപ്പിച്ച മികച്ച പ്രകടനം, അച്ചടക്കം, മനോഭാവം എന്നിവക്കുള്ള അംഗീകാരമാണ് ഈ അവാർഡ്. ഏഴാമത് അന്താരാഷ്ട്രയാത്രയുടെ ഭാഗമായി സ്കോട്ട്ലൻഡിലെ അബർഡീൻ തീരത്തെത്തിയ കപ്പലിന് ഊഷ്മള വവേൽപ്പാണ് അധികൃതർ നൽകിയത്. ഏപ്രിൽ 30ന് മസ്കത്തിൽനിന്നാണ് യാത്ര പുറപ്പെട്ടത്.
ഒമാന്റെ സമ്പന്നമായ സമുദ്രപൈതൃകത്തിന്റെ സത്തയും അതിന്റെ ശോഭനമായ വർത്തമാനകാല നേട്ടങ്ങളും ഉൾക്കൊള്ളുന്നതാണ് ഒമാൻ റോയൽ നേവിയുടെ (ആർ.എൻ.ഒ) കപ്പൽ. ‘ഗ്ലോറീസ് ഓഫ് ദി സീസ്’ എന്ന പേരിലാണ് യാത്ര നടത്തുന്നത്. ഏഴാമത്തെ അന്താരാഷ്ട്ര യാത്രയിൽ ശബാബ് ഒമാൻ 30 ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിക്കും. 15 രാജ്യങ്ങളിലായി 24 തുറമുഖങ്ങളിൽ നങ്കൂരമിടും. ബ്രെമർഹാവൻ സെയിൽ ഫെസ്റ്റിവൽ, ആംസ്റ്റർഡാം സെയിൽ ഫെസ്റ്റിവൽ, ടോൾ ഷിപ്പ്സ് റേസുകൾ എന്നിവക്കൊപ്പം മറ്റ് സമുദ്ര ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും.
ആറുമാസത്തെ യാത്രയിൽ 18,000 നോട്ടിക്കൽ മൈലിലധികം സഞ്ചരിക്കും. സുൽത്താന്റെ സായുധസേന, മറ്റ് സൈനിക, സുരക്ഷാസേവനങ്ങൾ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സ്കൗട്ട്സ് ആൻഡ് ഗേൾ ഗൈഡുകൾ എന്നിവയിൽ നിന്നുള്ള 84 ട്രെയിനികളും ക്രൂവിനൊപ്പമുണ്ട്. ഒമാന്റെ സൗഹൃദം, സ്നേഹം, ഐക്യം എന്നിവയുടെ സന്ദേശം ലോകത്തിന് എത്തിക്കലാണ് യാത്രയിലൂടെ ഉദ്ദേശിക്കുന്നത്. ഒമാനി സംസ്കാരം ഓരോ സ്റ്റോപ്പിലും പരിചയപ്പെടുത്തും. രാജ്യത്തിന്റെ അഭിമാനകരമായ സമുദ്രചരിത്രം, പുരാതന പാരമ്പര്യങ്ങൾ, ആധുനിക പുരോഗതി എന്നിവയും പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.