മസ്കത്ത്: രാജ്യത്ത് അഞ്ചാംതലമുറ (5ജി) ടെലികോം സേവനങ്ങൾ ലഭ്യമാക്കാനുള്ള നടപടി കൾക്ക് വേഗമേറുന്നു. ഇൗ വർഷംതന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള 5ജി സേവനം ഒമാനിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ടെലികോം സേവനദാതാക്കൾ പരീക്ഷണപ്രവർത്തനങ്ങൾ നടത്തിവരുകയാണ്. 5ജി സേവനം രാജ്യത്ത് നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് വേഗതയേറ്റുന്നതിെൻറ ഭാഗമായി ഉന്നതതല സംഘം ബ്രിട്ടൻ സന്ദർശിച്ചു. ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ഡോ. ഹുെമെദ് ബിൻ സാലിം അൽ റവാഹിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഉരീദു സി.ഇ.ഒ ഇയാൻ ഡെഞ്ച്, ഒമാൻ ടെൽ ഒാപറേഷൻസ് വൈസ് പ്രസിഡൻറ് എൻജിനീയർ സൈദ് അബ്ദുല്ല അൽ അജ്മി, ഗതാഗത വാർത്തവിനിമയ മന്ത്രാലയം, ഒമാൻ ബ്രോഡ്ബാൻഡ് കമ്പനി, പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം, റീജനൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്സസ് മന്ത്രാലയം, സുഹാർ, മസ്കത്ത്, ദോഫാർ നഗരസഭകളിൽനിന്നുള്ള ഉന്നത പ്രതിനിധികൾ എന്നിവരും അംഗങ്ങളാണ്. ബ്രിട്ടീഷ് എംബസിയുമായി ചേർന്ന് നടത്തിയ സന്ദർശനത്തിൽ ബ്രിട്ടനിലെ ടെലികോം സേവനദാതാക്കളും നിക്ഷേപകരുമടക്കമുള്ളവരുമായി സംഘം കൂടിക്കാഴ്ച നടത്തി. അഞ്ചാംതലമുറ സൂപ്പർനെറ്റ് സേവനം ഒമാനിലേക്ക് കൊണ്ടുവരുന്നതിെൻറ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഉരീദു സി.ഇ.ഒ ഇയാൻ ഡെഞ്ച് പറഞ്ഞു.
5ജി സ്പെക്ട്രം ലഭിച്ചശേഷം പരീക്ഷണ പ്രവർത്തനങ്ങൾ നടത്തിവരുകയാണ്. ഉരീദു ഗ്രൂപ്പ് അറബ് മേഖലയിലെ ആദ്യ അന്താരാഷ്ട്ര 5ജി കാൾ വിജയകരമായി പൂർത്തീകരിച്ചതായും ഇയാൻ ഡെഞ്ച് പറഞ്ഞു. രണ്ടു വർഷമായി പരീക്ഷണപ്രവർത്തനങ്ങൾ നടക്കുകയാണെന്ന് ഒമാൻ ടെൽ ഒാപറേഷൻസ് വൈസ് പ്രസിഡൻറ് എൻജിനീയർ സൈദ് അബ്ദുല്ല അൽ അജ്മി പറഞ്ഞു. 5ജി രാജ്യത്ത് ഇൗ വർഷാവസാനം വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായും എൻജിനീയർ സൈദ് അൽഅജ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.