ഇത്തീനില്‍ 1.6 കി.മീറ്ററില്‍  നടപ്പാത ഒരുങ്ങുന്നു 

മസ്കത്ത്: സലാലക്ക് സമീപമുള്ള ഇത്തീനില്‍ വിനോദസഞ്ചാരികള്‍ക്കായി നടപ്പാത ഒരുങ്ങുന്നു. 1.6 കി.മീറ്ററാണ് പാത. അതിവേഗത്തില്‍ പുരോഗമിക്കുന്ന നിര്‍മാണം 2016ലെ ഖരീഫ് സീസണിന് മുമ്പ് പൂര്‍ത്തിയാകും. ഇത്തീനില്‍ ആദ്യ പൊതുപാര്‍ക്ക് നിര്‍മാണം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് നടപ്പാതയും വരുന്നത്. ഖരീഫ് സീസണില്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്ന ഇത്തീന്‍ റിക്രിയേഷന്‍ ഗ്രൗണ്ടിന് സമീപത്താണ് പാര്‍ക്ക്. 
1.6 കിലോമീറ്റര്‍ നീളത്തില്‍ 100 മീറ്റര്‍ വീതിയിലാണ് പാര്‍ക്ക് സ്ഥാപിച്ചത്. നടപ്പാത നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണെന്നും 60 ശതമാനം പണി പൂര്‍ത്തിയായെന്നും ഈ വര്‍ഷത്തെ ഖരീഫ് സീസണിന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു. മൂന്ന് മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന നടപ്പാതയില്‍ ജോഗിങ്, സൈക്ളിങ് ട്രാക്കുകളും തയാറാക്കുന്നുണ്ട്. നടപ്പാതയില്‍ വള്ളിക്കുടിലുകളും ഇരിപ്പിടങ്ങളും ഒരുക്കും. പരമ്പരാഗത രീതിയില്‍ ജനങ്ങളെ ആകര്‍ഷിക്കും വിധം പൂന്തോട്ട രീതിയില്‍ കവാടങ്ങളാണ് ഒരുക്കുന്നത്. 
വിവിധതരം മരങ്ങളും തെങ്ങുകളും വര്‍ണവിളക്കുകളും എല്ലാം പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന രീതിയിലാണ് ഇത്തീന്‍ പാര്‍ക്ക് രൂപകല്‍പന ചെയ്തത്.  കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലങ്ങളും ഉണ്ട്. 
പാര്‍ക്കിലെ നിലവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച്- ഏപ്രിലോടെ തീരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരമ്പരാഗത സംഗീത- നൃത്ത രൂപങ്ങള്‍ അവതരിപ്പിക്കാനും കാര്‍ണിവലുകള്‍ക്ക് വേദിയൊരുക്കാനും കഴിയുംവിധമാണ് പാര്‍ക്ക് ഒരുക്കുന്നത്. 
നസീം ഗാര്‍ഡനിലും അമിറാത്തിലും മുതിര്‍ന്നവര്‍ക്ക് 200 ബൈസയും കുട്ടികള്‍ക്ക് 100 ബൈസയുമായിരിക്കും പ്രവേശ നിരക്ക്. വൈകുന്നേരം നാല് മുതല്‍ രാത്രി 11 വരെയാണ് പ്രവേശം. മസ്കത്ത് ഫെസ്റ്റിവെലിന്‍െറ ചെലവില്‍ ഈ വര്‍ഷം 30 ശതമാനം കുറവ് വരുത്തും.
സലാലയിലും സമീപങ്ങളിലും വിനോദ സഞ്ചാര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഫലമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.