ആരുമില്ലാത്തവര്‍ക്ക് തുണയാകാന്‍ ശ്രമിക്കുക  –ഫാ. ഡേവിസ് ചിറമേല്‍

സലാല : ആരുമില്ലാത്തവര്‍ക്ക് ആരെങ്കിലും ആവുക എന്നുള്ളതാണ് നാം ഈ കാലഘട്ടത്തില്‍ ചെയ്യേണ്ടതെന്ന് ഫാ. ഡേവിസ് ചിറമ്മല്‍ അഭിപ്രായപ്പെട്ടു. ഐ.എസ്.സി മലയാള വിഭാഗം ഇന്ത്യന്‍ ക്ളബില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബം മനുഷ്യബന്ധങ്ങളുടെ നിര്‍മിതിയാണ്. പരസ്പരസ്നേഹവും കാരുണ്യവും നഷ്ടപ്പെടുന്നിടത്ത് ബന്ധങ്ങള്‍ക്ക് വിലയില്ലാതാവുന്നു. സ്വന്തം വംശത്തിലെ ജീവികളെ കൊന്നുകളയുന്ന ഏക ജീവി മനുഷ്യനാണെന്നുപറയേണ്ട ഭീകരമായ അവസ്ഥ  സങ്കടകരമാണ്. മനുഷ്യത്വം എന്ന മനുഷ്യന്‍െറ പ്രത്യേകത  ഇന്ന് ഇല്ലാതെയായി.  മനുഷ്യകുലം മൃഗതുല്യമാകുന്ന സമകാലിക സാഹചര്യങ്ങള്‍  ആശങ്കയുളവാക്കുന്നു. ആരുമില്ലാത്തവര്‍ക്ക് ആരെങ്കിലും ആവുക എന്ന ഉദ്ദേശ്യത്തിലാണ് മുന്‍പരിചയംപോലുമില്ലാതിരുന്ന ഒരു വ്യക്തിക്കായി സ്വന്തം വൃക്ക ദാനം ചെയ്തത് . അവയവദാനം പ്രോത്സാഹിപ്പിക്കാനുള്ള ഉദ്യമത്തില്‍ ഒരുപാട് കടമ്പകള്‍ നേരിടേണ്ടിവന്നു. എന്നാല്‍, ഇന്ന് കേരളത്തില്‍ ഒരുപാട് ആളുകള്‍ അവയവദാനത്തിനായി മുന്നോട്ടുവരുന്നുണ്ടെന്ന് ഫാദര്‍ പറഞ്ഞു. മേല്‍വിലാസമില്ലാത്ത അനാഥരെ അവയവത്തിനായി കടത്തിക്കൊണ്ടുപോയി കൊലചെയ്യുന്ന ദാരുണസാഹചര്യം നിലനില്‍ക്കുന്നു. അവയവത്തിനായി ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യക്കടത്ത് നടക്കുന്നത് ഇന്ത്യയിലും ചൈനയിലുമാണ്. വൃക്കരോഗികള്‍ക്കായി കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ വിവിധ ആശുപത്രികളിലായി ഡയാലിസിസ് സൗജന്യമായി ചെയ്തുവരുന്നുണ്ട്. എല്ലാ മാസവും ഒരു റിയാലെങ്കിലും മാറ്റിവെച്ച് സ്വന്തം പിറന്നാളിനോ കുട്ടികളുടെ പിറന്നാളിനോ ഒരു കിഡ്നി രോഗിയുടെ ഡയാലിസിസിനായി നല്‍കുന്ന കാരുണ്യപദ്ധതി ഓരോ കുടുംബവും ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ജാതിക്കും മതത്തിനും വര്‍ഗത്തിനും ദേശത്തിനും അതീതമായി വിശ്വമാനവികതയുടെ പ്രതീകമായി അവയവദാനത്തെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് ഫാ. ഡേവിസ് പ്രത്യാശ പ്രകടിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ അവയവദാനത്തിന്‍െറ സന്ദേശം എത്തിക്കാനും അതിലേക്ക് ജനങ്ങളെ ബോധവത്കരിക്കാനുമുള്ള പരിശ്രമത്തിലാണ്. ഈ ഉദ്യമത്തിന് നാനാ ജനങ്ങളുടെയും സഹായസഹകരണമുണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സി.പി. സുരേന്ദ്രന്‍ മോഡറേറ്റര്‍ ആയിരുന്നു. മലയാളവിഭാഗം കണ്‍വീനര്‍ ഡോ. നിഷ്താര്‍ സ്വാഗതവും ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ജോ. സെക്രട്ടറി വിനയ് കുമാര്‍ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.