സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഡിജിറ്റല്‍ ഫോറന്‍സിക് ലബോറട്ടറി 

മസ്കത്ത്: രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ അത്യാധുനിക സംവിധാനങ്ങളുള്ള ഡിജിറ്റല്‍ ഫോറന്‍സിക് ലബോറട്ടറി സ്ഥാപിക്കുന്നു. സൈബര്‍ ലോകത്തെ സുരക്ഷിതമാക്കുകയാണ് ലാബിന്‍െറ ലക്ഷ്യമെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അതോറിറ്റി (ഐ.ടി.എ) അധികൃതര്‍ വ്യക്തമാക്കി. 
ഈയാഴ്ച ഐ.ടി.എയുടെ റുസൈല്‍ കോംപ്ളക്സില്‍ ലാബ് പ്രവര്‍ത്തിച്ചുതുടങ്ങും. രാജ്യത്ത് സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് ഐ.ടി.എ ജനറല്‍ മാനേജര്‍ (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) ഡോ. ബദര്‍ സലീം അല്‍ മുന്‍ദഹിരി വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 90,000 ഹാക്കിങ്ങുകളാണ് ഉണ്ടായത്. ലക്ഷക്കണക്കിന് ഹാക്കിങ് ശ്രമങ്ങള്‍ക്ക് പുറമെയുള്ള കണക്കാണിത്. നിയമങ്ങള്‍ കര്‍ശനമാക്കുക, ഇ-മോണിറ്ററിങ് ഊര്‍ജിതമാക്കുക, സൈബര്‍ ബോധവത്കരണം ശക്തമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിലേക്കാണ് ഈ കണക്ക് വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊറിയന്‍ ഇന്‍റര്‍നെറ്റ് ആന്‍ഡ് സെക്യൂരിറ്റി ഏജന്‍സി (കെ.ഐ.എസ്.എ), ദക്ഷിണ കൊറിയയിലെ ഡ്യൂസന്‍ ബിസോന്‍ കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് ഡിജിറ്റല്‍ ഫോറന്‍സിക് ലബോറട്ടറി സ്ഥാപിക്കുന്നത്. 2014ലാണ് ഇതു സംബന്ധിച്ച കരാറില്‍ ഇവരുമായി ഐ.ടി.എ ഒപ്പുവെക്കുന്നത്. 
സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സികള്‍ക്ക് ഡിജിറ്റല്‍ തെളിവുകള്‍ നല്‍കി കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സഹായിക്കുകയാണ് ലബോറട്ടറിയുടെ ലക്ഷ്യമെന്ന് ഡോ. ബദര്‍ സലീം പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, മറ്റ് ഐ.സി.ടി അധിഷ്ഠിതമായ ഉപകരണങ്ങള്‍ എന്നിവ പരിശോധിക്കാന്‍ അത്യാധുനിക സംവിധാനങ്ങളാണ് ലബോറട്ടറിയില്‍ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര സൈബര്‍ കുറ്റവാളികളെ കണ്ടത്തൊനും ഈ സംവിധാനങ്ങളിലൂടെ സാധിക്കും. 229ഓളം സൈബര്‍ കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞ വര്‍ഷം 600ലേറെ ഡിജിറ്റല്‍ തെളിവുകളാണ് ഐ.ടി.എ കണ്ടത്തെിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
റോയല്‍ ഒമാന്‍ പൊലീസ്, പബ്ളിക് പ്രോസിക്യൂഷന്‍, ഒമാന്‍ നാഷനല്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെഡിനെസ് ടീം (സി.ഇ.ആര്‍.ടി) എന്നിവയുമായി സഹകരിച്ചാണ് ഐ.ടി.എ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്നതെന്നും ഡോ. ബദര്‍ സലീം പറഞ്ഞു. രാജ്യത്ത് കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതായി കഴിഞ്ഞയാഴ്ച നടന്ന നിയമഫോറം ചര്‍ച്ചയില്‍ പബ്ളിക് പ്രോസിക്യൂഷന്‍ ജനറല്‍ പ്രോസിക്യൂട്ടര്‍ ഡോ. സൈദ് അല്‍ മുഖ്ബലി ചൂണ്ടിക്കാട്ടിയിരുന്നു. 
പെട്ടെന്ന് പണമുണ്ടാക്കുന്നതിന് പുതിയ തലമുറ നൂതന സാങ്കേതിക വിദ്യകളിലൂടെ സൈബര്‍ സാധ്യതകളെ ഉപയോഗപ്പെടുത്തുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. 
സൈബര്‍ കുറ്റവാളികള്‍ കുട്ടികളെയും സ്ത്രീകളെയും ചൂഷണം ചെയ്യുന്നതിനും ബ്ളാക്മെയില്‍ ചെയ്യുന്നതിനും സംഘടിത കുറ്റകൃത്യങ്ങള്‍ നടത്തുന്നതിനും ഓണ്‍ലൈന്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.