മുവാസലാത്ത് ബസുകള്‍ കൂടുതല്‍  ഹൈടെക് ആക്കുന്നു

മസ്കത്ത്: സ്വീകാര്യത വര്‍ധിച്ചതോടെ  ഒമാനിലെ പൊതുമേഖലാ ബസ് സര്‍വിസായ മുവാസലാത്ത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നു. യാത്രക്കാരുടെ വിനോദത്തിന് എല്‍.സി.ഡി ഫ്ളാറ്റ് സ്ക്രീനുകളും യാത്രക്കാരുടെ സുരക്ഷക്കായി സി.സി.ടി.വി കാമറകളുമാണ്  എല്ലാ ബസുകളിലും സ്ഥാപിക്കുക. നിലവിലുള്ള എല്ലാ ബസുകളിലും ഈ സൗകര്യമൊരുക്കും. വിവിധ മേഖലകളില്‍ സര്‍വിസ് നടത്താന്‍ 350 ബസുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 
ഈ ബസുകളിലും  എല്‍.സി.ഡി സ്ക്രീനും കാമറയും സ്ഥാപിക്കും. എല്‍.സി.ഡിയും കാമറകളും ബസുകളില്‍ സ്ഥാപിക്കുന്നതിനായി കമ്പനികളില്‍നിന്ന് ടെന്‍റര്‍ ക്ഷണിച്ചു. ഡ്രൈവര്‍മാരുടെയും ജീവനക്കാരുടെയും യാത്രക്കാരോടുള്ള പെരുമാറ്റവും മറ്റും വിലയിരുത്താനാണ് കാമറകള്‍ സ്ഥാപിക്കുന്നത്. എല്‍.സി.ഡി സ്ക്രീനുകള്‍ പരസ്യങ്ങള്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തും. അടുത്ത മാസം 15ന് മുമ്പായി ടെന്‍ററുകള്‍ സമര്‍പ്പിക്കണം. ബസുകളില്‍ യാത്രക്കാരുടെ സുരക്ഷ സംബന്ധമായ ചില പരാതികള്‍ ഉയര്‍ന്നിരുന്നു. ബസുകളില്‍ പോക്കറ്റടി അടക്കമുള്ള പരാതികളും ഉയര്‍ന്നിരുന്നു. ചില ജീവനക്കാര്‍ യാത്രക്കാരോട് മോശമായി പെരുമാറുന്നതായും പരാതികളുണ്ടായിരുന്നു. ഇത്തരം പരാതികള്‍ പരിഹരിക്കാനാണ് കാമറകള്‍ സ്ഥാപിക്കുന്നത്. ഇതോടെ ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ കഴിയും. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വിവിധ വിഭാഗത്തില്‍പെട്ട 350 ബസുകള്‍ക്ക് മുവാസലാത്ത് അധികൃതര്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. എക്സ്പ്രസ് കോച്ചുകള്‍, ലോഫ്ളോര്‍ ബസുകള്‍, ഡബ്ള്‍ ഡക്കര്‍ ബസുകള്‍ എന്നീ ബസുകളും ഇതില്‍ ഉള്‍പ്പെടും. 
റൂവി ബസ്സ്റ്റേഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ ശീതീകരിക്കാനും അവയില്‍ സി.സി.ടി.വി  കാമറകള്‍ സ്ഥാപിക്കാനും ടെന്‍റര്‍ ക്ഷണിച്ചിട്ടുണ്ട്. ഇരിപ്പിടങ്ങളും പരസ്യ ബോര്‍ഡുകളും ഇവിടെ സജ്ജമാക്കും. മുവാസലാത്ത് ബസുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. 
എല്ലാ വിഭാഗം ജനങ്ങളും ഇപ്പോള്‍ യാത്ര ചെയ്യുന്നുണ്ട്. വിദേശികള്‍ക്കൊപ്പം സ്വദേശികളും ഇപ്പോള്‍ സൗകര്യം ഉപയോഗപ്പെടുത്തുണ്ട്. പല റൂട്ടുകളിലും യാത്രക്കാര്‍ കൂടുതലാണ്. ചില റൂട്ടുകള്‍ എല്ലാ സമയത്തും നിറയെ യാത്രക്കാരുണ്ട്. റൂവി, മബേല റൂട്ടിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത്. ഈ റൂട്ടില്‍ കൂടുതല്‍ ബസുകള്‍ സര്‍വിസ് നടത്തണമെന്ന ആവശ്യവും ഉയരുണ്ട്. കൂടുതല്‍ ബസുകള്‍ സര്‍വിസ് നടത്തുന്നത് യാത്രക്കാര്‍ വര്‍ധിക്കാന്‍ കാരണമാക്കും. പുതുതായി വാങ്ങുന്ന ബസുകള്‍ സര്‍വിസുകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. ദുകം അടക്കം വിവിധ റൂട്ടുകളിലേക്കും വൈകാതെ സര്‍വിസ് ആരംഭിക്കും. സലാലയിലേക്ക് മുവാസലാത്ത് അധിക സര്‍വിസ് നടത്തിയത് ഖരീഫ് സന്ദര്‍ശകര്‍ക്ക് സൗകര്യപ്രദമായിരുന്നു. മുവാസലാത്തിന്‍െറ സര്‍വിസുകള്‍ വര്‍ധിപ്പിക്കുന്നത് ടാക്സി സര്‍വിസുകളെ പ്രതികൂലമായി ബാധിക്കും. നിലവില്‍ ബസ് സര്‍വിസ് ടാക്സികള്‍ക്ക് വന്‍ തിരിച്ചടിയാവുകയാണ്. യാത്രക്കാര്‍ സൗകര്യവും മികച്ച സേവനവും കാരണം മുവാസലാത്തില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. മുവാസലാത്ത് കൂടുതല്‍ സര്‍വിസുകള്‍ നടത്തുന്നതോടെ ടാക്സികള്‍ പതുക്കെ പിന്മാറേണ്ടി വരും. അതോടെ മീറ്റര്‍ ടാക്സി അടക്കമുള്ള സംവിധാനങ്ങള്‍ ആരംഭിക്കാനും സാധ്യതയുണ്ട്. ക്രമേണ നിലവിലുള്ള ടാക്സി സംവിധാനം മാറുകയും ചെയ്യും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.