പി.എം.ഫൗണ്ടേഷന്‍ ടാലന്‍റ് സര്‍ച് പരീക്ഷ: അപേക്ഷ തീയതി 20 വരെ നീട്ടി

മസ്കത്ത്: 10ാം ക്ളാസ് പരീക്ഷക്ക് മുഴുവന്‍ വിഷയത്തിലും എ പ്ളസ്, എ വണ്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം. ഫൗണ്ടേഷന്‍ ‘ഗള്‍ഫ് മാധ്യമ’വുമായി ചേര്‍ന്ന് നടത്തുന്ന ടാലന്‍റ് സര്‍ച് പരീക്ഷ ഒക്ടോബര്‍ രണ്ടിന് കേരളത്തോടൊപ്പം വിവിധ ഗള്‍ഫ് രാജ്യങ്ങളിലും നടക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഗള്‍ഫില്‍ ഈ മാസം 20 വരെ നീട്ടിയതായി  പി.എം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് അറിയിച്ചു. ജി.സി.സി രാജ്യങ്ങളിലെ 10 ശ്രേഷ്ഠ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് ആദരിക്കുന്ന പഠന പ്രോത്സാഹന പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. 
ഇതാദ്യമായാണ് ഈ പരീക്ഷ ഗള്‍ഫില്‍ നടത്തുന്നത്. www.pmfonline.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പി.എം ഫെലോഷിപ് പരിപാടിയുടെ ഭാഗമായി കേരളത്തിലും ഗള്‍ഫിലും 10 ഫെലോകളെ വീതം തെരഞ്ഞെടുക്കുന്നതിന്‍െറ ആദ്യപടിയാണ് ടാലന്‍റ് സര്‍ച് പരീക്ഷ. ഗള്‍ഫില്‍ കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളില്‍ പഠിച്ച് 10ാം തരത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ്, എ വണ്‍ നേടിയവര്‍ക്ക് പരീക്ഷ എഴുതാം. എല്ലാ ജി.സി.സി രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. ഇതില്‍ നിശ്ചിത മാര്‍ക്ക് നേടുന്ന കുട്ടികള്‍ക്കെല്ലാം ‘അവാര്‍ഡ് ഓഫ് എക്സലന്‍സ്’സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കും. ഇവരില്‍ മികവുകാട്ടിയവര്‍ക്ക് അഭിമുഖത്തിന് അവസരം ലഭിക്കും. ഇതില്‍നിന്നാണ് 10പേരെ തെരഞ്ഞെടുത്ത് ദുബൈയില്‍ നടക്കുന്ന പ്രൗഢമായ ചടങ്ങില്‍ ഫെലോഷിപ് നല്‍കി ആദരിക്കുക. ട്രോഫി, മെമന്‍േറാ, പുസ്തകങ്ങള്‍, പഠനസഹായികള്‍ തുടങ്ങിയവയും ഇവര്‍ക്ക് സമ്മാനിക്കും. മാത്രമല്ല, പരമാവധി അഞ്ചുവര്‍ഷമോ പഠനം തുടരുന്നതുവരെയോ സാമ്പത്തിക സഹായവും മറ്റു അക്കാദമിക് സഹായവും പി.എം. ഫൗണ്ടേഷന്‍ നല്‍കും. ഇത്തരം ഫെലോകളുടെ കൂട്ടായ്മയുണ്ടാക്കി അവര്‍ക്ക് സമയാസമയം ആവശ്യമായ പരിശീലനവും നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. 2003ല്‍ തുടങ്ങിയ ഈ പദ്ധതിവഴി സഹായം ലഭിച്ച നിരവധി പേര്‍ മികച്ച തൊഴില്‍മേഖലകളിലെ ഉന്നത സ്ഥാനങ്ങളിലത്തെിയതായി മുഹമ്മദ് ഹനീഷ് പറഞ്ഞു. 
സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞന്മാരും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരും മാനേജ്മെന്‍റ് വിദഗ്ധരും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ പുതുതായിവരുന്ന ഫെലോകളെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. ഐ.ഐ.ടി, ഐ.ഐ.എം, എയിംസ്, ടിസ്സ് ഉള്‍പ്പെടെ ഇന്ത്യയിലെ 40 മികച്ച സ്ഥാപനങ്ങളില്‍ പഠിക്കുന്ന മിടുക്കര്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്ന സെന്‍റര്‍ ഓഫ് എക്സലന്‍സ് പദ്ധതിയും പി.എം. ഫൗണ്ടേഷന്‍െറ കീഴില്‍ നടക്കുന്നുണ്ടെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. ഇവിടങ്ങളില്‍ പഠിക്കാന്‍ ബാങ്ക് വായ്പ ലഭിക്കുമെങ്കിലും താമസത്തിനും ഭക്ഷണത്തിനും വലിയ ചെലവു വരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പദ്ധതിക്ക് പി.എം. ഫൗണ്ടേഷന്‍ തുടക്കം കുറിച്ചത്. 
75,000 രൂപയാണ് വര്‍ഷം നല്‍കുന്നത്. ഈ വര്‍ഷം 42 വിദ്യാര്‍ഥികളാണ് ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ 100 ലേറെ വിദ്യാര്‍ഥികള്‍ സെന്‍റര്‍ ഓഫ് എക്സലന്‍സ് പദ്ധതിയില്‍ ഇന്ത്യയിലെ ശ്രേഷ്ഠ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. 
പ്രമുഖ പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലി കാല്‍നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച പി.എം. ഫൗണ്ടേഷന്‍െറ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഫാറൂഖ് കോളജില്‍ സിവില്‍ സര്‍വിസ് ഇന്‍സ്റ്റിറ്റ്യൂട്ടും മട്ടാഞ്ചേരിയില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് പ്രവേശ പരീക്ഷാ പരിശീലന കേന്ദ്രവും കൊച്ചിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് പരിശീലന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുപുറമെ ദേശീയ, അന്തര്‍ദേശീയ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് വാര്‍ഷിക പ്രഭാഷണ പരിപാടിയും നടത്തുന്നു. ജസ്റ്റിസ് വി. ഖാലിദ്, ജസ്റ്റിസ് കെ.എ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ഫൗണ്ടേഷന്‍െറ മുന്‍ ചെയര്‍മാന്മാരാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.