മസ്കത്ത്: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാന ശ്രമങ്ങൾ ഊർജിതമാക്കുന്നതിനുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഒമാനിലെത്തി. പാകിസ്താൻ സന്ദർശനം പൂർത്തിയാക്കിയാണ് അദ്ദേഹം മസ്കത്തിലെത്തിയത്. മേഖലയിലെ യുദ്ധ സാഹചര്യങ്ങൾ അവസാനിപ്പിക്കാനും സുസ്ഥിരമായ രാഷ്ട്രീയ പരിഹാരം കണ്ടെത്താനുമുള്ള തീവ്രമായ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്.
അൽ ബറക കൊട്ടാരത്തിൽ അബ്ബാസ് അരാഗ്ചിയെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സ്വീകരിച്ചു. ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളും ചർച്ചയായി.
മേഖലയിലെ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ ചർച്ചക്കും നയതന്ത്ര നീക്കത്തിനും മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യം സുൽത്താൻ ഹൈതം ചർച്ചയിൽ ഊന്നിപ്പറഞ്ഞു. മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും ഒമാൻ നൽകുന്ന പിന്തുണയെ ഇറാൻ വിദേശകാര്യമന്ത്രി അഭിനന്ദിച്ചു.
ഒമാനിലെ ചർച്ചകൾക്ക് ശേഷം അരാഗ്ചി വീണ്ടും പാകിസ്ഥാനിലേക്ക് പോകുമെന്നും തുടർന്ന് റഷ്യ സന്ദർശിക്കുമെന്നുമാണ് വിവരം. അമേരിക്കയുമായുള്ള വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാൻ പാകിസ്താൻ നടത്തുന്ന ശ്രമങ്ങൾക്കിടയിലാണ് ഇറാൻ വിദേശകാര്യമന്ത്രിയുടെ ഒമാൻ യാത്രയെന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.