മസ്കത്ത്: യമനിലെ ആഭ്യന്തര യുദ്ധത്തില്‍ പരിക്കേറ്റ കൂടുതല്‍ പേരെ ഒമാനില്‍ ചികിത്സക്കായി കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ട്.
അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പരിക്കേറ്റ 200 പേരെ ചികിത്സക്കായി പ്രവേശിപ്പിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 400ലധികം പേരെ മസ്കത്തിലെയും സലാലയിലെയും വിവിധ ആശുപത്രിയില്‍ ചികിത്സിച്ചിട്ടുണ്ട്.
പുതിയ സംഘത്തെ ഖൗല ആശുപത്രിയിലാകും പ്രവേശിപ്പിക്കുക. കഴിഞ്ഞ മാര്‍ച്ചിലും മേയ് മാസത്തിലും പരിക്കേറ്റ 90 യമന്‍ സ്വദേശികളെ ഇവിടെ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ ഭൂരിപക്ഷവും കുട്ടികളായിരുന്നു. ഖൗലയില്‍ പ്രവേശിപ്പിച്ചവരില്‍ ഭൂരിപക്ഷമാളുകളെയും ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടത്തില്‍ പങ്കുചേരാത്ത രാഷ്ട്രമാണ് ഒമാന്‍.
മനുഷ്യത്വത്തിന്‍െറ അടിസ്ഥാനത്തിലാണ് യമനില്‍ നിന്നുള്ളവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് നേരത്തേ അറിയിച്ചിരുന്നു. ഏപ്രില്‍ മുതല്‍ 48 രാഷ്ട്രങ്ങളില്‍നിന്നുള്ള 5000ത്തോളം അഭയാര്‍ഥികളെ ഒമാന്‍ സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.