നല്ല പാട്ടുകളുണ്ടാകാത്തത് പരിശുദ്ധ പ്രണയമില്ലാത്തതിനാല്‍ – ജയചന്ദ്രന്‍

പരിശുദ്ധമായതും കലര്‍പ്പില്ലാത്തതുമായ പ്രണയമില്ലാത്തതിനാലാണ് പുതിയ കാലത്ത് എണ്ണപ്പെട്ട  പാട്ടുകളുണ്ടാവാത്തതെന്ന് മലയാളത്തിന്‍െറ ഭാവഗായകന്‍ കെ. ജയചന്ദ്രന്‍. ഇന്ന് ശുദ്ധമായ പ്രണയമല്ല കാമമാണുള്ളത്. പ്രണയം കാമലക്ഷ്യത്തോടെയുള്ളതാണ്. ഒരു കാലത്ത് പരിശുദ്ധവും കലര്‍പ്പില്ലാത്തതുമായ പ്രണയങ്ങളുണ്ടായിരുന്നു. ഇത്തരം അനശ്വര പ്രണയങ്ങളുടെ എല്ലാ ഭാവങ്ങളും ആവാഹിച്ച് ആവിഷ്കരിക്കാന്‍ കഥ എഴുത്തുകാരുമുണ്ടായിരുന്നു. തന്മയത്തമുള്ള ഇത്തരം കഥകളെ ഒരിക്കലും മരിക്കാത്ത വരികളില്‍  കോര്‍ത്തെടുക്കാന്‍ വയലാര്‍ അടക്കമുള്ള കവികളുണ്ടായിരുന്നു. ഇവക്ക് ഈണം നല്‍കാന്‍ ബാബുരാജ് അടക്കമുള്ള നല്ല സംഗീതജ്ഞരുമുണ്ടായിരുന്നു. 1964 മുതല്‍ 75 വരെയാണ്  മലയാളത്തില്‍ പാട്ടുകളുടെ സുവര്‍ണകാലം. മഹാപ്രതിഭകളുടെ സംഗമകാലമായിരുന്നു അത്. ഈ പ്രതിഭാസംഗമമാണ് ഇക്കാലത്തെ നിരവധി പാട്ടുകളെ അനശ്വരമായി നിര്‍ത്തുന്നത്. മഞ്ഞലയില്‍... അടക്കമുള്ള പാട്ടുകള്‍ ഇന്നും ഹിറ്റായി പാടാന്‍ കഴിയുന്നത് ഇത്തരം പ്രതിഭകളുടെ സ്പര്‍ശനമാണ്.  ഈ  പ്രതിഭകള്‍ക്കൊപ്പം പാടിത്തുടങ്ങാന്‍ കഴിഞ്ഞത് മഹാ അനുഗ്രമാണ്. എന്നാല്‍, ഇത്തരം പരിശുദ്ധമായ പ്രണയങ്ങള്‍ സിനിമകളില്‍ ഇന്ന് കഥയാവുന്നില്ല. ഗള്‍ഫ് മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പുതിയ ഗാനങ്ങളെ ജയചന്ദ്രന്‍ വിലയിരുത്തിയത്.  ഇന്നും പ്രതിഭകളുണ്ട്. 
എന്നാല്‍, ഇത്തരം സംഗമങ്ങളില്ല. സിനിമയില്‍ ഇത്തരം പാട്ടുകള്‍ക്ക് ഇടവുമില്ല. സംവിധായകര്‍ ഇത്തരം നല്ല പാട്ടുകളെ പ്രോത്സാഹിപ്പിക്കുന്നുമില്ല. ഇത്തരം പാട്ടുകള്‍ വിരിഞ്ഞുവരാന്‍ പറ്റിയ കഥകളുമില്ല. അതിനാല്‍, ഇപ്പോഴിറങ്ങുന്ന നല്ല പാട്ടുകള്‍ക്കുപോലും കൂടിയാല്‍ രണ്ടുവര്‍ഷത്തെ ആയുസ്സാണുള്ളത്. സിനിമകള്‍ക്കും മൂല്യശോഷണം സംഭവിച്ചിട്ടുണ്ട്. മലയാളത്തില്‍ നല്ല സിനിമകള്‍ വല്ലപ്പോഴുമാണ് ഇപ്പോള്‍ ഇറങ്ങുന്നത്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും നല്ല സിനിമകള്‍ ഇറങ്ങുന്നില്ല. അതിനാല്‍, നല്ല പാട്ടുകളുമുണ്ടാവുന്നില്ല. 
പുതിയ പാട്ടുകള്‍ക്ക് എന്തോ ഗ്രഹപിഴയുണ്ട്. നല്ലതെന്നുതോന്നുന്ന പാട്ടുകള്‍പോലും കൂടുതല്‍ കാലം നിലനില്‍ക്കുന്നില്ല. ഇതിന്‍െറ കാരണമെന്താണെന്ന് വിലയിരുത്തേണ്ടതുണ്ട്. പുതിയ സിനിമകളില്‍ പാട്ടുകള്‍ക്ക്  കഥാസന്ദര്‍ഭങ്ങളില്ലാത്തതാവാം കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആരെയും കുറ്റം പറയാന്‍ കഴിയില്ല. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന രീതിയിലാണ് സംവിധായകന്‍ സിനിമ ഒരുക്കുന്നത്. അല്ളെങ്കില്‍ സിനിമ പൊട്ടും. പുതിയ തലമുറക്ക്  മനുഷ്യഗന്ധിയായ ഇത്തരം സിനിമകള്‍ ആവശ്യമില്ളെന്നും അദ്ദേഹം പറഞ്ഞു. അടിപൊളി പാട്ടുകളും സിനിമകളുമാണ് പുതിയ തലമുറക്ക് ആവശ്യം. കഴിഞ്ഞ 25 വര്‍ഷമായി ഒരു സിനിമയും കാണാറില്ല. 
സിനിമാരംഗത്തുള്ളവരെ കുറ്റപ്പെടുത്തുകയല്ല. ഞാന്‍ പാടിയ പാട്ടുകള്‍ ഏറെ ഹിറ്റായ ‘എന്‍െറ സ്വന്തം മൊയ്തീന്‍’ പോലും കണ്ടിട്ടില്ല. മൂന്നു മണിക്കുര്‍ തിയറ്ററില്‍ ഇരിക്കാനുള്ള ക്ഷമയില്ല. അതുകൊണ്ടാണ് സിനിമകള്‍ കാണാത്തത്.  കുട്ടിക്കാലത്ത് സിനിമാഭ്രാന്തുണ്ടായിരുന്നു. പല സിനിമകളും നിരവധി തവണ കണ്ടിരുന്നു. 1964ല്‍ ഇറങ്ങിയ ഒരു സിനിമ 27 തവണ തയറ്ററില്‍ പോയി  കണ്ടിരുന്നു. ഹിന്ദിയിലും തമിഴിലും നിരവധി സിനിമകള്‍ പല തവണ കണ്ടിരുന്നു. ഗുരുവായൂരപ്പന്‍ കഴിഞ്ഞാല്‍ സംഗീതമാണ് ദൈവം. ജീവിതം സംഗീതത്തിന് ഉഴിഞ്ഞുവെച്ചതാണ്. 
ദു$ഖം വരുമ്പോള്‍ പാട്ടുകളെയാണ് ശരണം പ്രാപിക്കുന്നത്. ഇഷ്ടഗായകരുടെ പാട്ടുകള്‍ കേട്ടാണ് ദു$ഖം മറക്കുന്നത്. മുഹമ്മദ് റാഫി, പി. സുശീല, ആശാ ഭോസ്ലെ, ലതാ മങ്കേഷ്കര്‍ എന്നിവരുടെ പാട്ടുകളാണ് കേള്‍ക്കുന്നത്. ദു:ഖമകറ്റാന്‍ സംഗീതത്തിന് കഴിയുമെന്ന വിശ്വാസമാണുള്ളത്. അതിനാല്‍, ധാരാളം സംഗീതം കേള്‍ക്കുകയും  ആസ്വദിക്കുകയും ചെയ്യും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.