കുവൈത്ത് സിറ്റി: രാജ്യത്ത് എൻജിനീയർമാരുടെ വിസ പുതുക്കുന്നതിന് മാൻപവർ അതോറിറ്റി പുതിയ നിബന്ധന വെച്ചത് മലയാളികൾ ഉൾപ്പെടെ എൻജിനീയറിങ് മേഖലയിൽ ജോലിയെടുക്കുന്നവർക്ക് കുരുക്കാവും. എൻജിനീയേഴ്സ് സൊസൈറ്റിയുടെ അനുമതി പത്രം കൂടാതെ വിസ പുതുക്കി കൊടുക്കേണ്ടതില്ലെന്ന തീരുമാനം പ്രാബല്യത്തിലായിട്ടുണ്ട്. എൻജിനീയറിങ് ബിരുദം നേടിയ കോളജിെൻറ അംഗീകാരവും ഗ്രേഡും ഉൾപ്പെടെ പരിഗണിച്ച് മാത്രമാണ് എൻജിനീയേഴ്സ് സൊസൈറ്റി എൻ.ഒ.സി നൽകുന്നത്. കേരളത്തിൽനിന്ന് 18 കോളജുകൾ മാത്രമാണ് ലിസ്റ്റിലുള്ളത്. എന്നാൽ, കേരളത്തിൽ മാത്രം നൂറിലേറെ അഫിലിയേറ്റഡ് കോളജുകളുണ്ട്. മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി.
കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്യുന്നതിന് പരീക്ഷയുൾപ്പെടെ കടുത്ത നിബന്ധനകളുമുണ്ട്. പരീക്ഷ നല്ല നിലവാരമുള്ളതാണ്. 70 ദീനാറാണ് പരീക്ഷാ ഫീസ്. പ്രതിവർഷം 20 ദീനാർ അംഗത്വം പുതുക്കാൻ നൽകണം. സബ്സ്ക്രിപ്ഷൻ ഫീസായി 30 ദീനാർ വേറെയും നൽകണം. എൻജിനീയേഴ്സ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്യാത്തവരോ രജിസ്ട്രേഷൻ പുതുക്കാത്തവരോ ആയി നിരവധി എൻജിനീയർമാർ കുവൈത്തിൽ ജോലി ചെയ്യുന്നുണ്ട്. കമ്പനികൾ എൻജിനീയർമാരോട് അടിയന്തരമായി രജിസ്റ്റർ ചെയ്യാനും പുതുക്കാത്തവരോട് പുതുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 20 ദീനാർ, രണ്ട് ഫോേട്ടാ, കുവൈത്ത് എംബസിയും വിദേശകാര്യമന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, പാസ്പോർട്ട് കോപ്പി, അതത് രാജ്യങ്ങളിലെ എൻജിനീയേഴ്സ് സിൻഡിക്കേറ്റിെൻറ തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകൾ ഇതിനായി അടിയന്തരമായി സമർപ്പിക്കാനാണ് കമ്പനികൾ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുള്ളത്.
പുതിയ വിസക്കും പുതുക്കുന്നതിനും വിസ മാറ്റത്തിനുമെല്ലാം ഇനി എൻജിനീയേഴ്സ് സൊസൈറ്റിയുടെ എൻ.ഒ.സി വേണം. കുവൈത്തിൽ സ്വകാര്യമേഖലകളിൽ നിർമാണ കമ്പനികളിലും മറ്റുമായി ഇന്ത്യക്കാരുൾപ്പെടെ നൂറുകണക്കിന് വിദേശ എൻജിനീയർമാരാണുള്ളത്. ഇതിൽ നിരവധി പേർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. വിദേശ എൻജിനീയർമാരുടെ യോഗ്യത ഉറപ്പാക്കാനും തൊഴിൽ മന്ത്രാലയം കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടൊപ്പം, എൻജിനീയേഴ്സ് സൊസൈറ്റി വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ തിരിച്ചറിയാൻ കഴിയുന്ന പ്രത്യേക ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുണ്ട്. യോഗ്യരായ എൻജിനീയർമാരെ കണ്ടെത്താൻ മാനവശേഷി വകുപ്പിനും യോഗ്യതക്കനുസരിച്ചുള്ള ജോലി തെരഞ്ഞെടുക്കാൻ ഉദ്യോഗാർഥികൾക്കും സഹായകമാകുന്നതാണ് ആപ്ലിക്കേഷൻ. അംഗീകൃതമല്ലാത്ത സർവകലാശാലകളിൽനിന്ന് ബിരുദം നേടിയവരെയും വ്യാജ രേഖകളുമായി എത്തുന്നവരെയും കണ്ടെത്താൻ പുതിയ സംവിധാനത്തിലൂടെ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.