കുവൈത്ത് സിറ്റി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കുവൈത്തിൽ ഉൗഷ്മളസ്വീകരണം. അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ്, വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് തുടങ്ങിയവർ മന്ത്രിയെ സ്വീകരിച്ചു. സാമ്പത്തിക, നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചു. വിസ പുതുക്കൽ പ്രതിസന്ധിയിലായ എൻജിനീയർമാർ, ആരോഗ്യ മന്ത്രാലയം റിക്രൂട്ട് ചെയ്ത് ജോലിയും ശമ്പളവുമില്ലാതെ ബുദ്ധിമുട്ടുന്ന നഴ്സുമാർ, ഗാർഹികത്തൊഴിലാളികൾ തുടങ്ങി കുവൈത്തിലെ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ സുഷമ സ്വരാജ് കുവൈത്ത് ഉന്നതാധികാരികളുടെ ശ്രദ്ധയിൽപെടുത്തി.
ഇന്ത്യയും കുവൈത്തും തമ്മിലുള്ളത് ചരിത്രപരമായ ബന്ധമാണെന്നും കുവൈത്തിെൻറ വികസനത്തിൽ ഇന്ത്യൻ തൊഴിലാളികൾ ശ്രദ്ധേയ പങ്കുവഹിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ അമീർ ഇന്ത്യ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ അനുഭാവപൂർവം പഠിച്ച് നടപടിയെടുക്കുമെന്ന ഉറപ്പുനൽകി. അതിനിടെ, ഇന്ത്യൻ എംബസി വെള്ളിയാഴ്ച രാവിലെ 10.30ന് വിസ പുതുക്കലുമായി ബന്ധപ്പെട്ട് പ്രയാസം നേരിടുന്ന ഇന്ത്യൻ എൻജിനീയർമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് ഡിവിഷൻ മേധാവി ഡോ. നാഗേന്ദ്ര പ്രസാദ് സംബന്ധിക്കും. എൻജിനീയർമാരുടെ വിസ പുതുക്കുന്നതിന് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ അനുമതിപ്പത്രം വേണമെന്ന് മാൻപവർ അതോറിറ്റി പുതിയ നിബന്ധന വെച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഇതിന് എൻ.ബി.എ അക്രഡിറ്റേഷൻ മാനദണ്ഡമാക്കിയതോടെ യു.ജി.സി, എ.ഐ.സി.ടി.ഇ തുടങ്ങിയവയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽനിന്ന് യോഗ്യത നേടിയ നിരവധി പേർ പ്രതിസന്ധിയിലാവുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഇന്ത്യൻ എംബസി ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സുഷമ സ്വരാജ് ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കി മന്ത്രി ബുധനാഴ്ച മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.