കുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച രാവിലെയുണ്ടായ കനത്ത മഴയിൽ റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കൂടുതൽ ജലസാന്ദ്രതയുള്ള വൻ മഴത്തുള്ളികളാൽ കോരിച്ചൊരിയുന്ന മഴയാണ് വർഷിച്ചത്. ശക്തമായ മഴ കാരണം വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ രാജ്യത്തെ പല ഭാഗങ്ങളിലും ഗതാഗത തടസ്സം നേരിട്ടു. നിരവധി കാറുകൾ മുങ്ങി. റോഡ് നിറഞ്ഞുകവിഞ്ഞ് സമീപത്തെ കെട്ടിടങ്ങളുടെ ബെയ്സ്മെൻറുകളിലും വെള്ളം കയറി. ഫർവാനിയ, അബ്ബാസിയ, അഹ്മദി, അബൂഹലീഫ, സാൽമി, സാൽമിയ, ഫഹാഹീൽ, റിഗ്ഗഇ, ജഹ്റ തുടങ്ങി രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലും മഴയുണ്ടായി. സൽമിയിൽ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. മഴ കാരണം കാഴ്ചപ്പരിധി വളരെ കുറഞ്ഞതിനാൽ മിക്ക റോഡുകളിലും ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഇതുകാരണം പുലർച്ചെ ജോലിക്കു പോവേണ്ടവർ ബുദ്ധിമുട്ടി. ചില സ്ഥലങ്ങളിൽ ചെറിയ അപകടങ്ങൾക്ക് ഇടയാക്കി.
അതിർത്തി ചെക്ക് പോസ്റ്റുകളിലെ ഗതാഗത നീക്കത്തെയും മഴ ബാധിച്ചു. മഴ മൂലമുണ്ടായ വെള്ളക്കെട്ടിനെത്തുടർന്ന് അതിർത്തിയിൽ നിരവധി വാഹനങ്ങൾ പോകാനും വരാനും കഴിയാതെ നിർത്തിയിടേണ്ടിവന്നു. ഇതേത്തുടർന്ന് അതിർത്തിയിലെത്തിയ യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി. അടുത്ത ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിെൻറ പ്രവചനം. മഴയത്ത് വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. മോശം കാലാവസ്ഥയിൽ ഉണ്ടാകാനിടയുള്ള റോഡപകടസാധ്യത മുന്നിൽകണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. നനഞ്ഞ നിരത്തുകളിൽ വാഹനം തെന്നിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ യാത്രക്ക് മുമ്പ് ടയർ മർദം കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും മഴപെയ്തുകൊണ്ടിരിക്കെ വാഹനം ഓടിക്കുമ്പോൾ ഫോഗ് ലൈറ്റുകൾ പ്രവർത്തിപ്പിക്കണമെന്നും മുന്നിലുള്ള വാഹനവുമായി വ്യക്തമായ അകലം പാലിക്കണമെന്നുമാണ് നിർദേശം. വാഹനം നിർത്തിയതിന് ശേഷമല്ലാതെ പാർക്കിങ് ലൈറ്റ് പ്രവർത്തിപ്പിക്കരുത്, റോഡിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയുണ്ടെങ്കിൽ വേഗം കുറക്കണം എന്നീ നിർദേശങ്ങളും അധികൃതർ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.