കുവൈത്ത് സിറ്റി: വ്യാഴാഴ്ച രാജ്യത്ത് അനുഭവപ്പെട്ടത് ശക്തമായ മഴ. കനത്ത മഴ പലയിടത്തും വെള്ളകെട്ടുകൾ രൂപപ്പെടാൻ ഇടയാക്കി. ഇതോടെ നിരവധി പ്രധാന റോഡുകൾ അടച്ചിടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കുവൈത്ത് സിറ്റിയിൽ നിന്ന് വരുന്ന ഫഹാഹീലിലെ കിംഗ് അബ്ദുൽ അസീസ് അൽ-സൗദ് റോഡ് അടച്ചിട്ടു വാഹനങ്ങൾ ആറാം റിംഗ് റോഡിലേക്ക് തിരിച്ചുവിട്ടു.
കിംഗ് അബ്ദുൽ അസീസ് റോഡിൽ നിന്ന് കുവൈത്ത് സിറ്റിയിലേക്കുള്ള ഗതാഗതവും തിരിച്ചുവിട്ടു. ജഹ്‌റയിൽ നിന്ന് ഫഹാഹീലിലെ കിംഗ് അബ്ദുൽ അസീസ് റോഡിലേക്കുള്ള ആറാം റിംഗ് റോഡിന്റെ വലത് പാതകളും അടച്ചു. ചില പ്രദേശങ്ങളിൽ 10 മുതൽ 12 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയെ തുടർന്ന് പൊതുമരാമത്ത് മന്ത്രാലയത്തിന്റെ അടിയന്തര സംഘങ്ങൾ വെള്ളക്കെട്ട് നീക്കുന്നതിനായി രംഗത്തിറങ്ങി.
ഡ്രെയിനേജ് സംവിധാനങ്ങൾ നിരീക്ഷിക്കുന്നതിനായി ഫീൽഡ് ടീമുകൾ 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇടയ്ക്കിടെ ശക്തമായ കാറ്റും കടൽ തിരമാലകളും ഉണ്ടാകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച രാവിലെ മുതൽ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
പുറം ജോലികൾ നിർത്തി
കനത്ത മഴയെ തുടര്‍ന്ന് പുറം ജോലികൾ വ്യാഴാഴ്ച താൽക്കാലികമായി നിർത്തിവെച്ചു. ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നിർദേശപ്രകാരമായിരുന്നു നടപടി. ഡെലിവറി, കോൺട്രാക്ടിംഗ് മേഖലകൾ ഉൾപ്പെടെ പുറം ജോലി പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് ഈ നിർദേശം നൽകിയിരുന്നു. പ്രതികൂല കാലാവസ്ഥയിൽ സുരക്ഷിതമായ ജോലി അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു നടപടി.
സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ ജോലികൾ വീണ്ടും ആരംഭിക്കാമെന്നും അധികൃതർ വ്യക്തമാക്കി. തൊഴിലാളികളുടെ സുരക്ഷക്ക് മുൻഗണന നൽകണമെന്നും കമ്പനികളോട് അതോറിറ്റി അഭ്യർത്ഥിച്ചു. വെള്ളിയാഴ്ച സഥിതിഗതികൾ ശാന്തമായാൽ ഇവ പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.