കുവൈത്ത് ഐ.എ.ഇ.എ പ്രതിനിധികൾ കരാറിൽ ഒപ്പുവെക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തും ഇന്റർനാഷനൽ ആറ്റോമിക് എനർജി ഏജൻസി (ഐ.എ.ഇ.എ) സാങ്കേതിക സഹകരണത്തിനുള്ള പുതിയ കരാറിൽ ഒപ്പിട്ടു. 2026-2035 വർഷത്തേക്കുള്ള ഐ.എ.ഇ.എയുമായുള്ള സാങ്കേതിക സഹകരണത്തിനായുള്ള നാലാമത്തെ ഫ്രെയിംവർക്ക് പദ്ധതിയാണ് കരാർ.
വിയന്നയിൽ നടന്ന ചടങ്ങിൽ കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ (കെ.ഐ.എസ്.ആർ) ഡയറക്ടർ ജനറൽ ഡോ. ഫൈസൽ അൽ ഹുമൈദാനും ഇന്റർനാഷനൽ ആറ്റോമിക് എനർജി ഏജൻസി (ഐ.എ.ഇ.എ) ഡെപ്യൂട്ടി ഡയറക്ടർ ജനറലും സാങ്കേതിക സഹകരണവകുപ്പ് മേധാവിയുമായ ഹുവാ ലിയുവും ചേർന്ന് കരാറിൽ ഒപ്പുവെച്ചു.
കുവൈത്തും ഇന്റർനാഷനൽ ആറ്റോമിക് എനർജി ഏജൻസിയും തമ്മിലുള്ള പങ്കാളിത്തം ശക്തമാണെന്നും ഇത് സുസ്ഥിര വികസന മേഖലകളിൽ ഒരു ദശാബ്ദത്തിലേറെയായി ഫലപ്രദമായ സഹകരണം നിലനിർത്തുന്നതായും ഒപ്പുവെക്കൽ ചടങ്ങിന് ശേഷം ഡോ. ഫൈസൽ അൽ ഹുമൈദാൻ പറഞ്ഞു.
ഭക്ഷണം, ജലം, ആരോഗ്യം, പരിസ്ഥിതി സുരക്ഷ എന്നിവയിലെ വെല്ലുവിളികളെ നേരിടുന്നതിൽ ഏറ്റവും പുതിയതും കൃത്യവും ഫലപ്രദവുമായ ആണവ പ്രയോഗങ്ങളിൽനിന്ന് കുവൈത്തിന് പ്രയോജനം നേടാൻ കരാർ സഹായിക്കും.
സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമം വർധിപ്പിക്കുന്നതിനും ആണവ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സമാധാനപരമായ ഉപയോഗങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള കുവൈത്തിന്റെ പ്രതിബദ്ധത ഈ ചരിത്ര ഉടമ്പടിയിൽ ഉൾക്കൊള്ളുന്നതായും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.