കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ‘ഒരുമ’യിൽ അംഗം ആയിരിക്കെ മരണപ്പെട്ട അഞ്ചുപേരുടെ കുടുംബങ്ങൾക്ക് സഹായ ധനം കൈമാറി.
വേങ്ങൂർ മണ്ണാർമല സ്വദേശി അക്ബർ സലീം, മണ്ണാർക്കാട് പെരിമ്പടരി സ്വദേശി അബ്ദുൽ നാസർ, തലശ്ശേരി സ്വദേശി തൽഹത്ത്, കോട്ടക്കടവ് വള്ളിക്കുന്ന് സ്വദേശി കെ.പി. സൈദലവി, എടൂർ സ്വദേശിനി ജോളി തോമസ് എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായ ധനം കൈമാറിയത്. മലപ്പുറം വേങ്ങൂർ മണ്ണാർമല സ്വദേശി അക്ബർ സലീമിന്റെ പേരിലുള്ള അഞ്ച് ലക്ഷം രൂപ സഹായദാനം ജമാഅത്തെ ഇസ്ലാമി ശാന്തപുരം ഏരിയ പ്രസിഡന്റ് യൂസുഫ്, വേങ്ങൂർ ഹൽഖ പ്രസിഡന്റ് സക്കീർ, വെൽഫയർ പാർട്ടി വേങ്ങൂർ യൂനിറ്റ് പ്രസിഡന്റ് മജീദ്, എൻ.പി മുനീർ എന്നിവരുടെ നേതൃത്വത്തിൽ കുടുംബത്തിന് കൈമാറി. പാലക്കാട് പെരിമ്പടരി സ്വദേശി അബ്ദുൽ നാസറിന്റെ പേരിലുള്ള രണ്ട് ലക്ഷം രൂപ ജമാഅത്തെ ഇസ്ലാമി മണ്ണാർക്കാട് ഏരിയ ജോയന്റ് സെക്രട്ടറി അബൂബിൻ മുഹമ്മദ്, ബൈത്തുസ്സകാത് ഏരിയ കോഓഡിനേറ്റർ സി.എ. സഈദ്, ഫാറൂഖ്, അബ്ദുൽ ഹഖ് എന്നിവരുടെ നേതൃത്വത്തിൽ കൈമാറി.
തലശ്ശേരി സ്വദേശി തൽഹത്തിന്റെ പേരിലുള്ള രണ്ട് ലക്ഷം രൂപ ജമാഅത്തെ ഇസ്ലാമി മട്ടന്നൂർ ഏരിയ സെക്രട്ടറി തസ്നീം, ഹൽഖ പ്രസിഡന്റ് സി. ഉസ്മാൻ എന്നിവർ കൈമാറി. വള്ളിക്കുന്ന് കെ.പി. സൈദലവിയുടെ പേരിലുള്ള മൂന്ന് ലക്ഷം രൂപ ജമാഅത്തെ ഇസ്ലാമി നല്ലളം ഹൽഖ പ്രസിഡന്റ് അബ്ദുൽ റഷീദ്, ഹൽഖ സെക്രട്ടറി അബ്ദുൽ അസീസ്, റഫീഖ്, ലത്തീഫ് ഓമനശ്ശേരി എന്നിവർ കൈമാറി. കണ്ണൂർ എടൂർ സ്വദേശിനി ജോളി തോമസിന്റെ രണ്ട് ലക്ഷം രൂപ ഒരുമ കുവൈത്ത് ട്രഷറർ അൽത്താഫ്, എസ്.പി. നവാസ് എന്നിവരുടെ നേതൃത്വത്തിൽ കൈമാറി.
കുവൈത്തിലെ എല്ലാ മലയാളികൾക്കും ‘ഒരുമ’ പദ്ധതിയുടെ ഭാഗമാകാം. പദ്ധതിയിലെ അംഗങ്ങൾ മരണപ്പെട്ടാൽ അഞ്ചു ലക്ഷം രൂപവരെ സഹായ ധനം ലഭിക്കും. ഹൃദയ ശസ്ത്രക്രിയ, ആൻജിയോ പ്ലാസ്റ്റി, പക്ഷാഘാതം, കാൻസർ, കിഡ്നി ഡയാലിസിസ് ചികിത്സകൾക്ക് ധനസഹായവും ലഭിക്കും. ഹൃദയ ശസ്ത്രക്രിയക്ക് 50,000 ഇന്ത്യൻ രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം, കാൻസർ, കിഡ്നി ഡയാലിസിസ് ചികിത്സകൾക്ക് 25,000 ഇന്ത്യൻ രൂപയുമാണ് സഹായം ലഭിക്കുക. വർഷവും ഡിസംബറിലാണ് ഒരുമ മെംബർഷിപ്പ് കാമ്പയിൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.